പാലാ: മുന്‍പ് പിടി ചാക്കോയുടെ കബറിടത്തില്‍ പോയിരുന്നതുപോലെ കേരളാ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അന്തരിച്ച നേതാവ് കെഎം മാണിയുടെ കബറിടത്തിലേയ്ക്ക്. മാനിസാറിന്റെ മരണശേഷം അദ്ദേഹത്തിന്‍റെ പാര്‍ട്ടി വിട്ട ജോസഫ് വിഭാഗം ഇപ്പോള്‍ നടത്തുന്ന പ്രധാന പാര്‍ട്ടി പരിപാടികളിലൊക്കെ കെ എം മാണിയുടെ ഫോട്ടോയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഇന്നലെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിലും ഇന്ന് പാലായില്‍ മാണി സാറിന്‍റെ കബറിടത്തിങ്കല്‍ പുഷ്പചക്രം സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി. മാത്രമല്ല കെ എം മാണിയുടെ അപദാനങ്ങള്‍ വാഴ്ത്തി പ്രസംഗവും നടത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 54 വര്‍ഷമായി പാലായുടെ എം എൽ എ യും വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത കേരളത്തിലെ പ്രഗത്ഭനായ മന്ത്രിയും ആയിരുന്ന കെ. എം. മാണി സാര്‍ തനിക്കു ലഭിച്ച അവസരം ഉപയോഗിച്ച് പാവപ്പെട്ടവരുടെയും, കൃഷിക്കാരുടെയും ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ നേതാവാണ് എന്നും കെ. എം മാണി സാറിന്‍റെ ഓര്‍മ്മകള്‍ എന്നും ജനമനസ്സുകളില്‍ ജീവിക്കും എന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞുവത്രെ .
ജില്ലാപ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാണി സാറിന്‍റെ കബറിടത്തിങ്കല്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ. എം. മാണി സാറിന്‍റെ പേര് പാര്‍ട്ടി ഓഫീസില്‍ നിന്നും നീക്കം ചെയ്തത് ഉടന്‍ പുനഃസ്ഥാപിക്കണം എന്നും സജി ആവശ്യപ്പെട്ടു.
നേതാക്കളായ ജെയ്സണ്‍ ജോസഫ്, സാബു പീടികയ്ക്കല്‍, സെബാസ്റ്റ്യന്‍ ജോസഫ്, ജോര്‍ജ്ജ് പുളിങ്കാട്, മൈക്കിള്‍ പുല്ലുമാക്കല്‍, ബേബി പാലിയകുന്നേല്‍, ഷിനു പാലത്തുങ്കല്‍, കുര്യന്‍ കണ്ണംകുളം, ലിറ്റോ പാറേക്കാട്ടില്‍, ഷിമ്മി ജോര്‍ജ്ജ്, ജോജി തോട്ടുചാലില്‍ തുടങ്ങിയവര്‍ മഞ്ഞക്കടമ്പനൊപ്പം ഉണ്ടായിരുന്നു.