Advertisment

പ്രതിസന്ധി ഘട്ടത്തിൽ അത്താണി; 16 ചാർട്ടേർഡ് വിമാനങ്ങളിലൂടെ ജിദ്ദ - മലപ്പുറം ജില്ലാ കെഎംസിസി 2939 യാത്രക്കാരെ നാട്ടിലെത്തിച്ചു

New Update

publive-image

Advertisment

ജിദ്ദ: കൊറോണാ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരേയും ജീവിതം വഴിമുട്ടിയവരേയും സന്ദർശക വിസയിലെത്തിയവരേയും രോഗികളേയും ഗര്‍ഭിണികളേയും കുട്ടികളേയും അടിയന്തിര സാഹചര്യങ്ങളിലുള്ളവരേയും നാട്ടിലെത്തിക്കാനാണ് ജില്ലാ കെ എം സി സി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് യാത്രാ സൗകര്യം ഒരുക്കിയത്.

കേന്ദ്ര ഗവണ്‍മെന്റിന്റെ സംവിധാനമായ വന്ദേ ഭാരത് വിമാനങ്ങൾ സൗദിയിൽ നിന്നും പ്രത്യേകിച്ച് ജിദ്ധയിൽ നിന്നും നാമമാത്രമായതോടെ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ നാടണയാൻ കഴിയുകയുള്ളു എന്ന‍ യാഥാര്‍ത്ഥ്യവും നാട്ടിലെത്താന്‍ കാത്തിരിക്കുന്നവരുടെ ഉയർന്ന എണ്ണവും ദുരിതങ്ങളും തിരിച്ചറിഞ്ഞാണ് ജില്ലാ കെ എം സി സി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് യാത്രാ സൗകര്യം ഒരുക്കാനായി മുന്നോട്ടു വന്നത്.

ജില്ലാ കെ.എം.സി.സി നേരിട്ട് കണ്ടെത്തിയവരിൽ നിന്ന് 6 വിമാനങ്ങളിലൂടെ 1334 യാത്രക്കാരും, മറ്റ് ഗ്രൂപ്പുകളുടെ കോർഡിനേഷനിലൂടെ 10 വിമാനങ്ങളിലായി 1605 യാത്രക്കാരും ഉൾപ്പെടെ 2939 യാത്രക്കാരെ ഇത് വരെ കോഴിക്കോട് എയർ പോർട്ടിലെത്തിച്ചതായി സംഘാടകർ വിവരിച്ചു.

സംസ്ഥാന ഗവൺമെന്റിൽ നിന്നും 20 വിമാനങ്ങൾക്ക് ലാൻഡിംഗ് കൺസൻറ് നേടിത്തരുന്നതിൽ സഹായിച്ച പ്രതിപക്ഷ ഉപ നേതാവ് എം.കെ. മുനീർ എം.എൽ.എ സുഗമമായ നടത്തിപ്പിന് വേണ്ട ഇടപെടലുകൾ നടത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവരോടുള്ള നന്ദിയും കടപ്പാടും ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഉള്‍പ്പെട്ട അർഹരായ മുഴുവന്‍ യാത്രക്കാര്‍ക്കും കേരള സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ വസ്ത്രങ്ങള്‍, മാസ്‌ക്, ഗ്ലൗസ്, സേഫ്റ്റി ഷീല്‍ഡ്, സാനിറ്റൈസർ തുടങ്ങിയവ നല്‍കി പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു യാത്ര ഒരുക്കിയത്. മലപ്പുറം ജില്ല കെഎംസിസിയുടെ സന്നദ്ധ വളണ്ടിയര്‍മാര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കാവശ്യമായ എല്ലാ സഹായങ്ങള്‍ക്കും കൂടെയുണ്ടായിരുന്നു.

പ്രയാസപ്പെടുന്ന ധാരാളം ആളുകള്‍ ഇനിയും നാടണയാനുണ്ട്. കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പോകുവാനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണം. കൂടുതല്‍ വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ടവര്‍ മുന്നോട്ട് വരണമെന്നും വരും ദിവസങ്ങളിൽ സർവീസ് നടത്തുന്നതിനായി പ്രഖ്യാപിക്കപ്പെട്ട വന്ദേഭാരത് മിഷൻ ഫ്ലൈറ്റുകൾ ഉപയോഗപ്പെടുത്താൻ യാത്രക്കാർ എംബസി രജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിന് വേണ്ടി സാധ്യമായ എല്ലാ ഇടപെടലുകളും ജില്ല കമ്മിറ്റി നടത്തുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

ചര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ഔദ്യോഗിക അനുമതി ഒരുക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഗഫൂർ പട്ടിക്കാട്, ജനറല്‍ സെക്രട്ടറി ഹബീബ് കല്ലൻ, ചെയർമാൻ ബാബു നഹ്‌ദി, ആക്റ്റിംഗ് സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം, ജുനൈസ് കെ.ടി. എന്നിവരും കുറ്റമറ്റ മിഷൻ പ്രവർത്തനങ്ങളുമായി ആക്റ്റിംഗ് പ്രസിഡണ്ട് സീതി കൊളക്കാടൻ, ഇൽയാസ് കല്ലിങ്ങൽ, മജീദ് അരിമ്പ്ര, സാബിൽ മമ്പാട്, നാസർ കാടാമ്പുഴ, അഷ്‌റഫ് വി.വി, അബ്ബാസ് വേങ്ങൂർ, സുൾഫിക്കർ ഒതായി, ഗഫൂർ മങ്കട എന്നിവർ ഒരു മാസത്തിലേറെയായി അഹോരാത്രം പ്രവർത്തിച്ചതിനാലും 20 അംഗ എക്സിക്യൂഷൻ ടീമിന്റേയും വളണ്ടിയർമാരുടേയും ചിട്ടയാർന്ന പ്രവർത്തനവുമാണ് അപ്രാപ്യമെന്ന് കരുതിയിരുന്ന ഈ ദൗത്യം പരാതികൾക്കോ പരിഭവങ്ങൾക്കോ ഇടം നൽകാതെ പൂർത്തീകരിക്കാനായത്.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്നദ്ധ സേവക കൂട്ടായ്മ ജിദ്ദയിൽ നിന്നും ഇത്രയും ആളുകളെ ഒരുമിച്ച് നാട്ടിലെത്തിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചു തന്നെ ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സംഘടന പ്രതിജ്ഞാബദ്ധമായിരുന്നെന്നും ദൗത്യത്തിനിടക്ക് കടന്ന് വന്ന എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും ദൗത്യത്തിന്റെ തുടക്കം മുതൽ കൂടെ നിന്ന് പ്രവർത്തിക്കുകയും സഹായിക്കുകയും ചെയ്ത സെൻട്രൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ വി.പി. മുസ്തഫ, നാഷണൽ സെക്രട്ടറിയേറ്റ് മെമ്പർ ഡോ: കാവുങ്ങൽ മുഹമ്മദ് എന്നിവർക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Advertisment