കൊച്ചി: പെരിയാറിൽ മൃതദേഹമെന്ന് കരുതി മൂന്ന് മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടത്തെിയത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽനിന്ന് പുറന്തള്ളിയ ഡമ്മി.
പെരിയാറിൽ ചെങ്ങമനാട് പഞ്ചായത്തിന്റെയും കരുമാല്ലൂർ പഞ്ചായത്തിന്റെയും മധ്യഭാഗത്തായി പ്രളയത്തിൽ അടിഞ്ഞുകൂടിയ ഇല്ലിപ്പടർപ്പിൽ മൃതദേഹം കണ്ടതായി വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് പ്രദേശത്തെ നാട്ടുകാരെ അറിയിച്ചത്. തുടർന്ന് പൊലീസും നാട്ടുകാരും കടവിലത്തെി.
മുങ്ങൽ വിദഗ്ദനായ അടുവാശ്ശേരി കളങ്ങര മഠത്തിൽ സെയ്ദ്മുഹമ്മദിന്റെ നേതൃത്വത്തിൽ നാട്ടുകാർ മൂന്ന് മണിക്കൂറോളം ശ്രമം നടത്തിയത്. പടർന്ന് പന്തലിച്ച ഇല്ലിപ്പടർപ്പിനടിയിൽ അടിയൊഴുക്കിൽപ്പെട്ട് തങ്ങിനിൽക്കുന്ന മൃതദേഹം ഉയർത്തിയെടുത്ത് കരക്കടുപ്പിക്കാൻ ആവുന്നത്ര ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ആഴക്കയങ്ങളിലും മുങ്ങിത്തപ്പാൻ വിദഗ്ദനായ സെയ്ദ്മുഹമ്മദ് പെരിയാറിൽ ഇറങ്ങുകയായിരുന്നു.
ഇല്ലിപ്പടർപ്പിന്റെ അടിയിൽ മുങ്ങിയത്തെി നോക്കിയപ്പോൾ തല കാണാനില്ല. അരഭാഗം മുതൽ കാൽപ്പാദം വരെയുള്ള ഏതോ വസ്ത്ര വ്യാപാരത്തിൽനിന്ന് പെരിയാറിൽ ഉപേക്ഷിച്ച ഡമ്മിയാണതെന്ന് വ്യക്തമായി. പഞ്ഞികൊണ്ടുണ്ടാക്കിയ തലഭാഗം വെള്ളത്തിൽ കുതിർന്നു പോയതാണെന്നാണ് കരുതുന്നത്.
ഡമ്മി എടുക്കാൻ നോക്കിയെങ്കിലും ശക്തമായ അടിയൊഴുക്കിൽ ഒഴുകിപ്പോവുകയും ചെയ്തു. കോവിഡ് 19ന്റെ പഞ്ചാത്തലത്തിൽ, മൃതദേഹം കരയ്ക്കെത്തിക്കാൻ പെരിയാറിൽ ഇറങ്ങേണ്ടി വന്നാൽ രക്ഷാപ്രവർത്തകർക്ക് ധരിക്കാനുള്ള പി.പി.ഇ കിറ്റുമായാണ് ചെങ്ങമനാട് പൊലീസ് കമ്പനിക്കടവിൽ നിലയുറപ്പിച്ചിരുന്നത്.
മൃതദേഹമാണെന്ന് കരുതി തിരച്ചിൽ നടത്തുന്നതിനിടെ ആലങ്ങാട് പൊലീസും ഫൈബർ ബോട്ടിൽ സ്ഥലത്തെത്തി. പ്രദേശം കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മൃതദേഹം കണ്ടതായി വാർത്ത പരന്നത്.