കണ്ണൂർ: കീഴാറ്റൂരിൽ ബൈപ്പാസിനെതിരെ സമരം നടത്തുന്നവർ പിന്തിരിയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിസ്ഥിതി സംരക്ഷിച്ചുക്കൊണ്ടുള്ള വികസനമാണ് സർക്കാർ നയം. എല്ലായിടത്തും നന്ദിഗ്രാം ഉണ്ടാക്കാമെന്ന് ആരും കരുതേണ്ട. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചാൽ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റൂരിലേത് സർക്കാർ വിരുദ്ധ സമരമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസ് അലൈൻമെന്റ് തീരുമാനിച്ചത് മുഖ്യമന്ത്രി പിണറായി വിജയനല്ല, ദേശീയ പാത അതോറിറ്റിയാണ്. ബൈപാസ് വന്നില്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ വികസനമില്ലെന്ന് പ്രചരിപ്പിക്കും. ത്രിപുരയില്‍ ബിജെപി അങ്ങനെയാണ് വോട്ടുപിടിച്ചതെന്നും കോടിയേരി പറഞ്ഞു. ഭൂമി വിട്ടുകൊടുക്കാൻ തയാറായവരെപ്പോലും പിന്തിരിപ്പിക്കുന്നുവെന്നും കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ഭൂമി ഏറ്റെടുക്കുന്ന ഉത്തരവാദിത്തം മാത്രമാണ് സംസ്ഥാനത്തിനുള്ളതെന്നും കോടിയേരി പറഞ്ഞു.
കീഴാറ്റൂരിലെ ബൈപാസിനു പകരം മേൽപ്പാലം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തയാറാണെങ്കിൽ സംസ്ഥാനം സഹകരിക്കും. മേൽപ്പാലം നിർമിക്കണോയെന്നു ദേശീയപാത അതോറിറ്റി തീരുമാനിക്കണം. എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജിയുടെ പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി പ്രശ്നം പറഞ്ഞു വികസനത്തെ തടസപ്പെടുത്തരുത്. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെങ്കിൽ ജനങ്ങൾ സർക്കാരിനെ സംരക്ഷിക്കും. സംഘർഷത്തിനോ സംഘട്ടനത്തിനോ സിപിഐഎം പോകില്ല. ജനങ്ങളെ അണിനിരത്തി ചെറുക്കും’–കോടിയേരി പറഞ്ഞു.