തൃശൂർ ∙ ‘ഭർത്താവ് എന്നെ വെട്ടിക്കൊല്ലുമെന്നു പറഞ്ഞു’ വെന്ന് മരണത്തിനു രണ്ടു ദിവസം മുന്‍പ് കൊടുങ്ങല്ലൂരില്‍ കൂട്ടമരണത്തില്‍ കൊല്ലപ്പെട്ട രമ സുഹൃത്തിന് ഓഡിയോ സന്ദേശം അയച്ചിരുന്നതായി കണ്ടെത്തി.
രമ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയ്ക്ക് അയച്ച ഓഡിയോ ക്ലിപ്പിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ പേരിലുണ്ടായ അസ്വാരസ്യങ്ങളാണ് രമയുടെയും വിനോദിന്റെയും മക്കളായ നീരജിന്റെയും നയനയുടെയും മരണത്തിലേക്കു നയിച്ചത്.
കൊടുങ്ങല്ലൂരിലെ കൂട്ടമരണത്തിനു കാരണമായത് ഭാര്യയുടെ സൗഹൃദത്തെക്കുറിച്ചു ഭർത്താവിനുണ്ടായ സംശയമാണെന്ന നിഗമനത്തിലേക്കു പൊലീസ്. സ്ഥാപന ഉടമയുമായി രമയ്ക്കുണ്ടായിരുന്ന സൗഹൃദത്തിൽ ഭർത്താവ് പുല്ലൂറ്റ് തൈപറമ്പത്ത് വിനോദ് അസ്വസ്ഥനായിരുന്നു.
രമയുടെ മൊബൈൽ ഫോണിൽനിന്നു ലഭിച്ച 3 സന്ദേശവും പൊലീസ് പരിശോധിച്ചു. രമ ജോലി ചെയ്തിരുന്ന സ്ഥാപനമായ കൊടുങ്ങല്ലൂർ വടക്കേനടയിലെ റീഗൽ സ്റ്റോഴ്സിന്റെ ഉടമ അബ്ബാസിനാണ് മരിക്കുന്നതിനു 2 ദിവസം മുൻപ് തുടർച്ചയായി സന്ദേശം അയച്ചത്.
വർഷങ്ങൾക്കുശേഷം രമ അബ്ബാസിന്റെ കടയിൽ വീണ്ടും ജോലിക്കു പോകുന്നതു ഭർത്താവ് വിനോദ് വിലക്കിയിരുന്നു. ഇതു സംബന്ധിച്ചു വാക്കേറ്റവും തർക്കവും ഉണ്ടായതാണു മെസേജിലൂടെ അറിയിച്ചിട്ടുള്ളത്.
ഭർത്താവ് തന്നെ വെട്ടിക്കൊല്ലുമെന്നു സൂചിപ്പിച്ചെന്നും താനും കടുപ്പിച്ചു മറുപടി പറഞ്ഞെന്നും രമ സന്ദേശത്തിൽ പറയുന്നുണ്ട്. ഇതേത്തുടർന്നു 2 ദിവസമായി വിനോദ് ഭക്ഷണം കഴിച്ചിട്ടില്ലെന്നു സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവർക്കുമൊപ്പം മക്കളായ നയന, നീരജ് എന്നിവരെയും വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.നയനയുടെ മൊബൈലിൽനിന്നു സുഹൃത്തിനു സന്ദേശം അയച്ചതും പൊലീസ് പരിശോധിച്ചു. ഇതു പ്രണയ സന്ദേശങ്ങൾ മാത്രമായിരുന്നെന്നു പൊലീസ് പറയുന്നു.
അതേസമയം, ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം വിനോദ് ജീവനൊടുക്കുകയായിരുന്നോ എന്ന വിവരം സ്ഥിരീകരിക്കാൻ പൊലീസ് ശാസ്ത്രീയ അന്വേഷണ മാർഗങ്ങൾ തേടിയിട്ടുണ്ട്. മൃതദേഹങ്ങൾ തൂങ്ങിനിന്ന കയർ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു.