പേരാമ്പ്ര ∙ കോഴിക്കോട് പേരാമ്പ്രയിൽ നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചു. അപൂർവ രോഗം ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ച സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർഎൽ സരിതയാണ് ഇക്കാര്യം സ്ഥീരികരിച്ചത്. അതിനിടെ, വൈറസ് ബാധിച്ച 2 പേര്‍ കൂടി ഇന്നു മരിച്ചു.
പ്രദേശത്ത് അഞ്ചു പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നെഞ്ചുരോഗാശുപത്രിയിലെ അഞ്ചുപേരടക്കം ആറുപേരാണ് മെഡിക്കല്‍ കോളജില്‍ കഴിയുന്നത്.
കൊച്ചിയിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയ രണ്ടു പേരുടെ ആരോഗ്യനിലയും ആശങ്കയുണ്ടാക്കുന്നതാണ്.
ഇവര്‍ക്ക് പുറമെ 25 പേര്‍ രോഗലക്ഷണവുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. ബീച്ച് ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനിയും സമാന രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി.
കൂട്ടാലിട സ്വദേശി ഇസ്മായില്‍, കൂളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണു മരിച്ചത്. പനി നേരിടാൻ സംസ്ഥാന തലത്തിൽ കൺട്രോൾ റൂം തുറന്നു. കോഴിക്കോട്ടെ പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട് .
മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രോഗമുണ്ടായ മേഖലയിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
മരിച്ചവരുടെ സ്രവ സാംപിളുകൾ കൂടുതൽ പരിശോധനയ്ക്കായി പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. വവ്വാലിൽനിന്നു പകരുന്ന ‘നിപ്പാ വൈറസ്’ പിടിപെട്ടാണു സൂപ്പിക്കടയിലെ ബന്ധുക്കളുടെ മരണമെന്നാണു പ്രാഥമിക നിഗമനം. വൈറസ് ഉണ്ടാക്കിയ മസ്തിഷ്കജ്വരമാണു മരണകാരണം.
പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര സൂപ്പിക്കടയിൽ അപൂർവ വൈറസ് രോഗം ബാധിച്ച് മൂന്നുപേരാണ് ആദ്യം മരിച്ചത്. വളച്ചുകെട്ടി മൂസയുടെ മക്കളായ മുഹമ്മദ് സാലിഹ്, മുഹമ്മദ് സാബിത്ത് എന്നിവർക്കു പിന്നാലെ മൂസയുടെ സഹോദരൻ മൊയ്തീന്റെ ഭാര്യ മറിയം (50) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
മൂസ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സാലിഹ് 18നും സാബിത്ത് അഞ്ചിനുമാണു മരിച്ചത്. സാലിഹിന്റെ നവവധു ആത്തിഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
അടിയന്തര സാഹചര്യം നേരിടാന്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നിരീക്ഷണ സംവിധാനം തുടങ്ങി. വൈറല്‍പനി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് 0495 2376063 എന്ന കൺട്രോൾ റൂം നമ്പറിൽ വിളിക്കാം.
മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ യോഗവും ചേർന്നു. ഇതിനു പിന്നാലെയാണു പ്രത്യേക ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയത്. അവശ്യസാഹചര്യം മുൻനിർത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ കൂടുതൽ വെന്റിലേറ്ററുകൾ സ്ഥാപിക്കും.
1998ൽ മലേഷ്യയിലെ കാംപുങ് സുംഗായ് നിപ്പാ മേഖലയിൽ പടർന്നു പിടിച്ച മാരക മസ്തിഷ്ക ജ്വരത്തിനു കാരണമായ വൈറസ്. അന്നാണ് ആദ്യം കണ്ടെത്തിയത്. പഴങ്ങൾ ഭക്ഷിക്കുന്ന വാവലുകളിൽ നിന്നാണു മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരുന്നത്.
ശ്വാസതടസ്സം, കടുത്ത തലവേദന, പനി എന്നിവയോടെ തുടങ്ങി മസ്തിഷ്കജ്വരത്തിലെത്തുന്നതാണു ലക്ഷണങ്ങൾ. രോഗികളാകുന്നവരിലെ ശരാശരി മരണനിരക്ക് 74.5% മാണ് .