തിരുവനന്തപുരം : വിജിലന്‍സിന്‍റെ അനുമതിയില്ലാതെ ബാര്‍ കോഴ കേസില്‍ കോടതിയില്‍ ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി സതീശനെ പദവിയില്‍ നിന്നും മാറ്റി. സതീശനെ നീക്കിയ ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവെച്ചു.
മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസിന്‍റെ നോമിനിയായിട്ടായിരുന്നു ഇദ്ദേഹം സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിതനായത്. ഇദ്ദേഹത്തിന്റെ കോണ്‍ഗ്രസ് ബന്ധവും കേസില്‍ 'സ്പെഷ്യല്‍' താല്പര്യം ഉണ്ടാകാന്‍ കാരണമായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ .
കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സിന്റെ കണ്ടെത്തലിനെ സതീശന്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.
ഇന്ന് രാവിലെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാകാന്‍ സതീശന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനപ്രകാരം പ്രോസിക്യൂട്ടറായ അഗസ്റ്റിനെ വിജിലന്‍സ് ഡയറക്ടര്‍ വിടുകയായിരുന്നു.
ഇതോ ചൊല്ലി അഗസ്റ്റിനുമായി സതീഷ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. വിജിലന്‍സിന്റെ നിയമോപദേശകനും സതീശന്‍ ഹാജരാകുന്നതിനെ എതിര്‍ത്തിരുന്നു.
രാവിലെ കെ.പി.സതീശന്‍ ഹാജരായപ്പോള്‍ ഇദ്ദേഹത്തിനു വിജിലൻസിന് ഹാജരാകാന്‍ അധികാരമില്ലെന്ന് മാണിയുടെ അഭിഭാഷകന്‍ എം കെ ദാമോദരന്‍ അസോസിയേറ്റ്സിനുവേണ്ടി ഹാജരായ അഡ്വ. ജോര്‍ജി ജോണി വാരിക്കാട്ട് കോടതിയെ അറിയിച്ചു .
ഇതോടെ വിജിലൻസിന്റെ തന്നെ നിയമോപദേശകനും സതീശനെ എതിർത്ത് രംഗത്തെത്തി .
ഇത്തരമൊരാരാളെ നിയമിച്ചതായി തനിക്ക് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് വിജിലന്‍സ് നിയമോപദേശകന്‍ വി.വി അഗസ്റ്റിയന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കേസിന്‍റെ ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാന്‍ സതീശന് അധികാരമില്ലെന്ന് ഹൈക്കോടതിയും നേരത്തെ നിര്‍ദേശിച്ചിട്ടുള്ളതാണ്. ഇതിന്‍റെ കോപ്പിയും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു .
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ ബന്ധുവായ സതീശന്‍ നേരത്തെ ജേക്കബ് തോമസിന്‍റെ ഭാര്യ പ്രതിയായ വനഭൂമി കയ്യേറ്റ കേസില്‍ അദ്ദേഹത്തിന്‍റെ നിയമോപദേശകനായിരുന്നുവെന്ന് പറയുന്നു.
വിജിലന്‍സ് ആവശ്യപ്പെടാതെ തന്നെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടര്‍ ഈ കേസില്‍ ഹാജരായത് അദ്ദേഹത്തിനു കേസില്‍ സ്പെഷ്യല്‍ താല്പര്യം ഉണ്ടെന്നതിനു തെളിവായി വ്യാഖ്യാനിക്കപെടുന്നു.
ആറ് ഹര്‍ജികളാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എത്തിയത്. ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍, ബാറുടമ ബിജു രമേശ്, ബി.ജെ.പി നേതാവ് വി.മുരളീധരന്‍ എന്നിവര്‍ ഹര്‍ജി നല്‍കി.
മന്ത്രി വി.എസ് സുനില്‍ കുമാര്‍, എഴുത്തുകാരി സാറാ ജോസഫ് തുടങ്ങിയവരും നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ബാര്‍ കോഴ കേസ് പരിഗണിക്കുന്ന വിജിലന്‍സ് കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയത്. ഹര്‍ജികള്‍ പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി