Advertisment

അന്ന് സൂര്യനെല്ലി പെണ്‍കുട്ടിയോട് ആരാഞ്ഞ അതേ സംശയങ്ങളല്ലേ ഇന്ന് കന്യാസ്ത്രീയോടും ചോദിക്കുന്നത്..! പൈശാചികമായ പ്രവൃത്തികള്‍ക്കെതിരെ ആഞ്ഞടിച്ച് കെആര്‍ മീര

New Update

കോട്ടയം: ബിഷപ്പിനെതിരെ നിയമത്തിന്റെ കുരുക്ക് തീര്‍ത്ത് ഇത്രയും ത്യാഗം സഹിച്ച് നീതി ഉറപ്പാക്കിയ കന്യാസ്ത്രീയോട് മനുഷ്യത്വം ഇല്ലാത്ത സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഇങ്ങനെ.. പൈശാചികമായ ഈ പ്രവൃത്തികള്‍ക്കെതിരെ ആഞ്ഞടിച്ച് സാഹിത്യകാരി കെആര്‍ മീര രംഗത്ത്. അന്ന് സൂര്യനെല്ലി പെണ്‍കുട്ടിയോട് ആരാഞ്ഞ അതേ സംശയങ്ങളാണ് ഇന്ന് കന്യാസ്ത്രീയോടും ചോദിക്കുതെന്ന് മീര കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

മഠത്തില്‍ ചെറിയപ്രായത്തില്‍ ചേരുന്ന പെണ്‍കുട്ടികള്‍ നിയമപരമായി വെറും ബാലിക മാത്രമാണ്. അവളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ രൂപീകരണവും നടത്തുന്നത് അവിടെയുള്ള കന്യാസ്ത്രീകളും വൈദികരുമാണ്. അത്കൊണ്ട് അവള്‍ക്ക് സത്യം വിളിച്ചു പറയാനുള്ള ധൈര്യമില്ലെങ്കില്‍ അതിന്റെ ഉത്തരം നല്‍കാന്‍ സഭയ്ക്കും പിതാക്കന്‍മാര്‍ക്കുമാണു ബാധ്യതയെന്നും കെആര്‍ മീര കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മീരയുടെ പ്രതികരണം..

അതിക്രമത്തെ അതിജീവിച്ച കന്യാസ്ത്രീ എന്തുകൊണ്ട് പന്ത്രണ്ടു തവണ പരാതിപ്പെട്ടില്ല എന്നും അതിക്രമം ആരോപിക്കപ്പെട്ടയാളോടൊപ്പമുള്ള ഫോട്ടോകളില്‍ എന്തുകൊണ്ടു പൊട്ടിക്കരഞ്ഞില്ല എന്നുമുള്ള ചോദ്യങ്ങള്‍ തന്നെയാണ് പതിനാറാം വയസ്സില്‍ നാല്‍പതു ദിവസം ബലാല്‍സംഗം ചെയ്യപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിയോടു ചോദിക്കപ്പെട്ടതും എന്നതു യാദൃച്ഛികതയല്ല.

കാരണം, 15–16 വയസ്സാണ് മഠത്തില്‍ ചേരുന്ന പെണ്‍കുട്ടികളുടെ ശരാശരി പ്രായം.

പരമാവധി പതിനെട്ടു വയസ്സ്.

നിയമപരമായി, വെറും ബാലിക.

അതിനുശേഷം അവളുടെ ജീവിതം മഠത്തിനുള്ളിലാണ്.

അതിനും എത്രയോ മുമ്പ്, മാമ്മോദീസാ ചടങ്ങു മുതല്‍തന്നെ, അവളുടെ വിദ്യാഭ്യാസം മുഴുവന്‍ മുതിര്‍ന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും മേല്‍നോട്ടത്തിലാണ്.

അവളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ രൂപീകരണവും നടത്തുന്നത് അവരാണ്.

അവള്‍ പുറംലോകത്തോട് ഇടപഴകുന്നതും സഞ്ചരിക്കുന്നതും എന്തിന് ചിന്തിക്കുന്നതു പോലും അവരുടെ നിയന്ത്രണത്തിലാണ്.

മഠത്തില്‍ ചേര്‍ന്നതിനുള്ള ശേഷമുള്ള ആറോ ഏഴോ വര്‍ഷങ്ങളില്‍ ഓരോ നിമിഷവും അവളെ പഠിപ്പിക്കുന്നത് അഭിഷിക്തനോട്, അതായതു പട്ടം കെട്ടിയ വൈദികനോട്– അനുസരണക്കേട് പാപമാണ് എന്നാണ്.

അതുകൊണ്ട്,

അവളുടെ നിയമബോധം ശരിയല്ലെങ്കില്‍,

അവളുടെ സ്വാതന്ത്ര്യബോധം പൂര്‍ണമല്ലെങ്കില്‍,

അവള്‍ക്ക് സത്യം വിളിച്ചു പറയാനുള്ള ധൈര്യമില്ലെങ്കില്‍,

പീഡിപ്പിച്ചയാളാണെങ്കിലും ഇടയനോടൊപ്പം നില്‍ക്കുമ്പോള്‍ ആട്ടിന്‍കുട്ടിയുടെ വിധേയത്വം പ്രകടിപ്പിക്കാതിരിക്കാന്‍ ആത്മബലമില്ലെങ്കില്‍

അതിന് അവളെ പ്രാപ്തയാക്കാതിരുന്നതെന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സഭയ്ക്കും പിതാക്കന്‍മാര്‍ക്കുമാണു ബാധ്യത.

കേരളത്തിലെ ആദ്യ കന്യാസ്ത്രീ വിവാഹിതയും അമ്മയുമായിരുന്നു.

മദര്‍ ഏലീശ്വ.

ഭര്‍ത്താവിന്‍റെ മരണശേഷം അവര്‍ കന്യാസ്ത്രീയായി.

അവരുടെ മകള്‍ അന്നയും കന്യാസ്ത്രീയായി.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു മദര്‍ ഏലീശ്വയുടേത്.

മദര്‍ ഏലീശ്വയുടെ നാമവും സംഭാവനകളും തമസ്കരിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്തതിനുള്ള കാരണങ്ങള്‍ പഠനവിഷയമാക്കേണ്ടതാണ്.

മനുഷ്യരെ വരിക്കാനുള്ള പ്രായപരിധി 21 ആയിരിക്കെ, ദൈവത്തെ വരിക്കാനുള്ള പ്രായപരിധി ഇരുപത്തിയഞ്ചോ മുപ്പതോ ആക്കേണ്ടതല്ലേ?

ദൈവത്തെ മനസ്സിലാക്കുന്നതിനും മുമ്പ് കര്‍ത്താവിന്‍റെ മണവാട്ടി സ്വയം മനസ്സിലാക്കണമല്ലോ.

Advertisment