തിരുവനന്തപുരം∙ ജോലിക്ക് ഹാജരാകാതെ അകത്തും പുറത്തും ‘മുങ്ങി’ നടക്കുന്നവര്‍ക്ക് ഇനി കെഎസ്ആര്‍ടിസിയില്‍ ജോലി ഉണ്ടാകില്ല. ഇക്കാര്യത്തില്‍ മുന്‍ സിഎം ഡി ഡിജിപി ഹേമചന്ദ്രന്‍ സ്വീകരിച്ച അതേ നിലപാട് തുടരാനാണ് എംഡി ടോമിന്‍ ജെ.തച്ചങ്കരിയുടെ നിര്‍ദേശം .
ഇത് പ്രകാരം ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്തവരുടെ പട്ടിക തയാറാക്കാന്‍ തച്ചങ്കരി ഭരണവിഭാഗത്തിനു നിര്‍ദേശം നല്‍കി. അഞ്ഞൂറോളം പേര്‍ ഈ വിഭാഗത്തിലുണ്ടെന്നാണ് പ്രാഥമിക വിവരം. അടുത്തിടെ അഞ്ചു വര്‍ഷത്തിലധികമായി ജോലിക്കു ഹാജരാകാത്ത 450 ജീവനക്കാരെ കോര്‍പറേഷന്‍ പുറത്താക്കിയിരുന്നു .
മറ്റു ജോലികള്‍ കിട്ടിയതിനെത്തുടര്‍ന്ന് സ്ഥാപനം വിട്ടുപോയ 606 പേരുടെ രാജി എ.ഹേമചന്ദ്രന്‍ കെഎസ്ആര്‍ടിസി എംഡിയായിരിക്കെ സ്വീകരിച്ചിരുന്നു. ജീവനക്കാര്‍ രാജി നല്‍കിയിട്ടും സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തയാറായിരുന്നില്ല.
ഇത് എംഡിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അസി. ഡിപ്പോ എന്‍ജിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്, പെയിന്റര്‍, ഗാര്‍ഡ്, പ്യൂണ്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളിലുള്ളവരുടെ രാജി ജനുവരിയില്‍ സ്വീകരിച്ചത്.
ഇതിനു പിന്നാലെ അഞ്ചു വര്‍ഷത്തിലധികമായി ജോലിക്ക് ഹാജരാകാത്ത 450 ജീവനക്കാരെയാണ് എ.ഹേമചന്ദ്രന്‍ പിരിച്ചുവിട്ടത്.
തച്ചങ്കരി എംഡിയായി ചുമതലേറ്റശേഷമാണു ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്തവരുടെ കണക്കെടുപ്പ് ആരംഭിച്ചത്. ജീവനക്കാര്‍ മറ്റുള്ള ജോലികള്‍ ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു നടപടി കര്‍ശനമാക്കിയത്.
ഇവര്‍ക്കു കാരണംകാണിക്കല്‍ നോട്ടിസ് നല്‍കും. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കാനാണ് ആലോചന.
കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ചു കെഎസ്ആര്‍ടിസിയില്‍ 34,966 സ്ഥിരം ജീവനക്കാരാണുള്ളത്. കെഎസ്ആർടിസിയിൽ ബസ് ഒന്നിന് 8.7 എന്ന നിരക്കില്‍ ജീവനക്കാരുണ്ടെന്നാണു കണക്ക് .