Advertisment

കുമ്പള കൊലപാതകത്തിന് രണ്ട് പതിറ്റാണ്ട് മുമ്പ് ജപ്പാനില്‍ നടന്ന കൊലപാതകവുമായി സാമ്യം ; വീപ്പയിലെ കൊലപാതകത്തിനു പ്രേരണ ജപ്പാനില്‍ നിന്ന് ? ;44 ദിവസം നീണ്ട ബലാത്സംഗത്തിനൊടുവില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജുങ്കോ ഫുറുത കേസ് ഇങ്ങനെ

New Update

കൊച്ചി : കുമ്പളത്ത് കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റിയുടെ നടുക്കായിട്ട് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ നടുക്കിയിരുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന കൊലപാതകമാണിതെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരമൊരു കൊലപാതകത്തിന്റെ വിവരം പുറത്തു വന്ന നിമിഷം മുതല്‍ ഒരു ചോദ്യമുയരുകയാണ്.

Advertisment

ഈ കൊലപാതകത്തിന് രണ്ട് പതിറ്റാണ്ട് മുന്‍പ് ജപ്പാനില്‍ നടന്ന ഒരു സംഭവത്തോട് സാമ്യമുണ്ടോ?. ‘ജുങ്കോ ഫുറുത കേസ്’ എന്നറിയപ്പെടുന്ന കൊലപാതകം അതിന്റെ ക്രൂരത ഒന്നുകൊണ്ടാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്.

44ദിവസം നീണ്ട അതി ക്രൂരമായ ബലാത്സംഗത്തിനും പീഡനത്തിനുമൊടുവിലാണ് 1989 നവംബര്‍ 22ന് ജുങ്കോ ഫുറുത എന്ന പതിനാറുകാരി കൊല്ലപ്പെടുന്നത്. ജപ്പാനിലെ മിസാതോ പ്രവിശ്യയിലെ ഒരു ഹൈസ്‌കൂളിലാണ് ജുങ്കോ ഫുറൂതയുടെ വിദ്യാഭ്യാസം. മദ്യപിക്കുകയോ പുകവലിക്കുകയോ ലഹരിവസ്തുകള്‍ ഉപയോഗിക്കുകയോ ചെയ്യാത്ത ജുങ്കോ ഫുറുത തലതെറിച്ച സഹപാഠികളില്‍ അസൂയ ജനിപ്പിച്ചിരുന്നു. സ്‌കൂളില്‍ വച്ച് ഹിരോഷി മിയാനോ എന്ന വിദ്യാര്‍ഥിയ്ക്ക് ജുങ്കോ ഫുറൂതയോട് താത്പര്യമുണ്ടായി. ഈ താല്‍പര്യം ജുങ്കോ ഫുറൂത നിരസിച്ചതാണ് പിന്നീട് ലോകം കണ്ട ഏറ്റവും പൈശാചികമായ കുറ്റകൃത്യങ്ങള്‍ക്ക് ഒന്നിന് വഴിയൊരുക്കിയത്.

publive-image

ജുങ്കോ ഫുറൂതയുടെ മരണത്തില്‍ കലാശിച്ച സംഭവങ്ങള്‍ ആരംഭിക്കുന്നതിങ്ങനെ…1988 നവംബര്‍ 25ന് ഹിരോഷി മിയാനോ അടക്കം വരുന്ന നാല് ചെറുപ്പക്കാര്‍ ജുങ്കോ ഫുറൂതയെ തട്ടിക്കൊണ്ടുപോയി. അവരില്‍ ഒരാളുടെ രക്ഷിതാവിന്റെ പേരിലുളള വീട്ടിലേയ്ക്കാണ് തട്ടിക്കൊണ്ടുപോയത്. ടോക്യോയിലെ അഡാച്ചിയിലായിരുന്നു ആ വീട്.തട്ടിക്കൊണ്ടുപോയ ശേഷം അവര്‍ ജുങ്കോ ഫുറുതയെക്കൊണ്ട് അവളുടെ രക്ഷിതാക്കളെ വിളിപ്പിക്കുന്നു. താന്‍ അപകടത്തിലല്ലെന്നും നാടുവിട്ട് തന്റെ സുഹൃത്തുക്കളുടെ കൂടെ താമസിക്കാന്‍ പോവുകയുമാണ് എന്നായിരുന്നു ജുങ്കോ ഫുറുത അവസാനമായി രക്ഷിതാക്കളെ അറിയിച്ചത്. പിന്നീടുള്ള 44 ദിവസം നേരിടേണ്ടി വരുന്ന നരകതുല്ല്യമായ യാതനകളെക്കുറിച്ച് അപ്പോള്‍ അവള്‍ക്ക് യാതൊരു ഊഹവും ഉണ്ടായിരുന്നില്ല.

ഈ നാല്‍പ്പത്തിനാല് ദിവസങ്ങളില്‍ മിക്കവാറും സമയം അവര്‍ ജുങ്കോ ഫുറുതയെ നഗ്‌നമായി നിര്‍ത്തി. തോന്നുന്ന സമയങ്ങളിലൊക്കെ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. ജപ്പാനീസ് മാഫിയയായ യകൂസകള്‍ അടക്കം വരുന്ന അഞ്ഞൂറോളം പേര്‍ അവളെ ഈ കാലയളവില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് അനുമാനം. ചില ദിവസങ്ങളില്‍ പന്ത്രണ്ട് പുരുഷന്മാര്‍ വരെ അവരെ ലൈംഗികമായി പീഡിപ്പിച്ചു.ഇതിനൊക്കെ പുറമേ കടുത്ത ശാരീരിക പീഡനങ്ങളിലൂടെയും മര്‍ദ്ദനങ്ങളിലൂടെയും ജുങ്കോ ഫുറുതയ്ക്ക് കടന്നുപോകേണ്ടി വന്നു. ഗോള്‍ഫ് സ്റ്റിക് ഉപയോഗിച്ചുള്ള മര്‍ദ്ദനം മുതല്‍ ഗുഹ്യ ഭാഗങ്ങളില്‍ ബോട്ടിലുകളും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള പ്രയോഗങ്ങളിലൂടെയും അവള്‍ക്ക് കടന്നുപോയി.

ഇതേ കാലയളവില്‍ അവള്‍ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ കൊടുത്തില്ല എന്ന് മാത്രമല്ല പലപ്പോഴും പാറ്റയെ തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു, അവളുടെ ശരീരത്തില്‍ തീക്കൊള്ളികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു, വീടിന്റെ മച്ചില്‍ തലതിരിച്ച് കെട്ടിയിട്ട അവളെ ബോക്‌സിങ് ബാഗാക്കി, മണിക്കൂറുകളോളം ഫ്രീസറില്‍ കിടത്തി, ലൈറ്റര്‍ ഉപയോഗിച്ചും മെഴുകുരുക്കിയൊലിച്ചും കണ്‍പോളകല്‍ കരിച്ചു കളഞ്ഞു. തുന്നല്‍ സൂചികൊണ്ട് ശരീരത്തില്‍ തുളയിട്ടു, സിഗരറ്റുകളും ലൈറ്ററുകളും വച്ച് ശരീരം പൊള്ളിച്ചു. ഇങ്ങനെ അതിക്രൂരമായ പീഢനങ്ങളിലൂടെയാണ് ജുങ്കോ ഫുറുതയ്ക്ക് മരണത്തിന് മുന്‍പ് കടന്നുപോകേണ്ടി വന്നത്.

മര്‍ദ്ദനങ്ങള്‍ അവളുടെ ശ്വാസപ്രക്രിയയെ താറുമാറാക്കി. മൂക്കിലൂടെ ശ്വസിക്കാനാകാത്ത അവളുടെ രക്തയോട്ടം നിലച്ചു തുടങ്ങി. തകരാറിലായ അവളുടെ ആന്തരിക അവയവങ്ങള്‍ ഭക്ഷണവും വെള്ളവും എടുക്കാതായി.

ഇത് കുടിക്കുന്ന വെള്ളത്തെ അതുപോലെ തന്നെ പുറംതള്ളുകയും അവളിലവസാനിച്ച ജലാംശത്തെക്കൂടി ഇല്ലാതാക്കുകയും ചെയ്തു. എന്നാല്‍ അവളുടെ അവസ്ഥ പീഡകരെ കൂടുതല്‍ ദേഹോപദ്രവങ്ങള്‍ ഏല്‍പ്പിക്കുന്നതിലേയ്ക്ക് മാത്രമാണ് നയിച്ചത്.

മുപ്പത് ദിവസമാകുമ്പോഴേയ്ക്കും ജുങ്കോ ഫുറൂതയ്ക്ക് മലമൂത്ര വിസര്‍ജനം പോലും അപ്രാപ്യമായ കാര്യമായി. തന്റെ ചുറ്റും ഉള്ള നരകത്തിലേ ഇഴഞ്ഞിഴഞ്ഞു നീങ്ങിയ ജുങ്കോ ഫുറുതയുടെ ശ്രവണശക്തി ഇല്ലാതാവുകയും മസ്തിഷ്‌ക്കം ചുരുങ്ങിപ്പോവുകയും ചെയ്തു. അവള്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

44 ദിവസം നീണ്ട പീഡനത്തിനിടയില്‍ പല തവണ തന്നെ കൊന്നു കളഞ്ഞു കൂടേ എന്ന് ജുങ്കോ ഫുറൂത പീഡകരോട് അപേക്ഷിച്ചു. മാജോങ് എന്ന ചീട്ടുകളിയില്‍ ജയിച്ചാല്‍ അവളെ വെറുതേ വിടാം എന്ന് പീഡകര്‍ പറഞ്ഞു.

കളിയില്‍ ജുങ്കോ ഫുറൂത ജയിച്ചതോടെ പീഡകരുടെ വാശി കൂടി തുടര്‍ന്ന് ലോഹത്തിന്റെ വയര്‍ കൊണ്ട് അവളെ തുടരെ തുടരെ മര്‍ദ്ദിച്ചു, കാലിലും കൈയിലും മുഖത്തും വയറിലുമായി എണ്ണയൊഴിച്ച് തീ കൊളുത്തി. അടുത്ത ദിവസം മരണം അവളെ പീഡനത്തില്‍ നിന്നും വിമുക്തയാക്കുകയും ചെയ്തു.

ഇരു ഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത 55 ഗാലന്‍ വരുന്ന വീപ്പക്കുറ്റിയിലാണ് ജുങ്കോ ഫുറൂതയുടെ മൃതദേഹം അടക്കം ചെയ്തത്. കൊലപാതകികള്‍ കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റി ടോക്യോയിലെ ഒരു സിമന്റ് ട്രക്കിലേയ്ക്ക് ( സിമന്റ് മിക്‌സ് ചെയ്യുന്ന യന്ത്രം ഘടിപ്പിച്ച വാഹനം) നിക്ഷേപിക്കുകയായിരുന്നു ചെയ്തത്. ഒരു മൃതദേഹം ഒളിപ്പിക്കാനോ നശിപ്പിക്കാനും എളുപ്പം അത് കാണാത്ത വിധം പരസ്യമായി തന്നെ വെയ്ക്കുകയാകും എന്നൊരു വികല ബുദ്ധിയായിരുന്നു കൊലപാതകികള്‍ക്ക് തോന്നിയത്.

എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ വിരലടയാള വിദഗ്ദരുടെ സഹായത്തോടെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമില്ലാത്ത ഒരാളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞു. അയാളിലൂടെ കൊലപാതകത്തിന്റെ കണ്ണികളെ ബന്ധിപ്പിച്ച പോലീസുകാര്‍ ഒരു മാസത്തിനകം തന്നെ കുറ്റവാളികളെ കണ്ടെത്തുകയും ചെയ്തു.ജുങ്കോ ഫുറുതയുടെ മൃതദേഹം ഒളിപ്പിച്ച അതേ വിധത്തിലാണ് ഇന്ന് കുമ്പളത്ത് നിന്നും കേരളാപൊലീസിന് ലഭിച്ച മൃതദേഹവും അടക്കം ചെയ്തത്. ഇവിടെ വീപ്പയുടെ അകത്ത് കോണ്‍ക്രീറ്റ് ഇട്ട ശേഷം മൃതദേഹം വച്ച് മുകള്‍ വശത്തും കോണ്‍ക്രീറ്റ് ഒഴിച്ച് മൂടുകയായിരുന്നു. എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.

തലകീഴായി നിര്‍ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കോണ്‍ക്രീറ്റ് നിറച്ചപ്പോള്‍ അസ്ഥികള്‍ ഒടിഞ്ഞുമടങ്ങിയിട്ടുണ്ട്. കോണ്‍ക്രീറ്റിന്റെ കനത്തില്‍ അസ്ഥികള്‍ മടങ്ങണം എങ്കില്‍ മൃതദേഹത്തിന് നല്ല പഴക്കമുണ്ടാകണമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ അനുമാനം.കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി, കായലിനോട് ചേര്‍ന്നുള്ള വലിയ പറമ്പിലാണ് വീപ്പ കണ്ടെത്തിയത്. നാല് മാസം മുന്‍പ് മത്സ്യത്തൊഴിലാളികളാണ് കായലില്‍ നിന്ന് വീപ്പ കണ്ടെത്തി കരയിലേയ്ക്ക് കൊണ്ടുവന്നത്. ഇരുവശത്തും കല്ലാണെന്ന് തോന്നിയതോടെ അത് അവര്‍ കരയില്‍ ഉപേക്ഷിക്കുകയായിരുന്നു.

Advertisment