കുവൈറ്റ് : കുവൈറ്റില്‍ നിന്നും പ്രവാസികളുടെ തിരിച്ചുപോക്ക് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതായി റിപ്പോർട്ട് . ചില്ലറ വിൽപന മേഖല, വസ്ത്ര വ്യാപാരം, വിദ്യാഭ്യാസം, വാഹനം, റിയൽ എസ്റ്റേറ്റ് എന്നിവയെ എല്ലാം പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടക്കം ബാധിക്കുന്നുണ്ടെന്നാണ് വിവിധ കണക്കുകൾ വ്യക്തമാക്കുന്നത്. സ്വദേശിവത്കരണവും മറ്റുമുള്ള കാരണത്താലാണ് പ്രവാസികള്‍ കൂട്ടത്തോടെ സ്വരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നത്.
ചെലവു കുറക്കുന്നതിന്റെ ഭാഗമായി സ്വകാര്യ സർവകലാശാലകളും സ്കൂളുകളും പ്രവാസികളെ കുറക്കുന്നുണ്ട്. ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും ജീവനക്കാരെ കുറക്കുന്നു. രണ്ടുവർഷത്തിനിടെ ചികിത്സാ ചെലവിലുണ്ടായ വർധന, സബ്സിഡി കുറച്ചതിനെ തുടർന്നുള്ള ഇന്ധന വിലവർധന, പുതിയ വിസാ നിയന്ത്രണങ്ങൾ, നികുതി ഏർപ്പെടുത്താനുള്ള സാധ്യത തുടങ്ങിയവയെല്ലാം പ്രവാസികളുടെ ജീവിതച്ചെലവിൽ വർധനയുണ്ടാക്കുകയും പലർക്കും കുടുംബങ്ങളെ നാട്ടിലേക്ക് വിടേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ഇതേതുടർന്ന് ഉപഭോക്തൃ സാധനങ്ങളുടെ വിൽപനയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ വേനൽക്കാലത്ത് വിൽപനയിൽ വലിയ വർധനയാണ് ഉണ്ടാകാറുള്ളതെങ്കിൽ ഇത്തവണ നേരിയ മാറ്റം മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എൻ.ബി.കെ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജൂലൈ മാസത്തിൽ ഉപഭോക്തൃ സാധനങ്ങൾക്കായുള്ള ചെലവാക്കലിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. കാറുകൾ, ഫർണിച്ചർ തുടങ്ങിയവക്കുള്ള ആവശ്യകതയിൽ വലിയ വർധനയുണ്ടായില്ല.
കടപ്പാട് : സജീവ് കെ പീറ്റര്‍ ( കുവൈറ്റ് ടൈംസ് )