കുവൈത്ത് സിറ്റി: കേരള മുസ്ലിംങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ബുദ്ധിപരമായ സംഭാവന ചെയ്ത മഹാ പണ്ഡിതനും കേരള അറബിക് ടീച്ചേർസ് ഫെഡറേഷന്റെ പ്രഥമ അദ്ധ്യക്ഷനുമായിരുന്ന കരുവള്ളി മഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി.അനുശോചനം രേഖപ്പെടുത്തി.
1962 ൽ മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്നു. കേരളപ്പിറവിയിൽ സംസ്ഥാനത്ത് ആകെ 17 അറബി അധ്യാപകർ മാത്രമു ണ്ടായിരുന്നിടത്തു നിന്ന് അറബി അധ്യാപകരെ സംഘടിപ്പിച്ച ആദ്യ വ്യക്തിയായിരുന്നു കരുവള്ളി മൗലവി.
മുഹമ്മദ് ഫാറൂഖി പ്രസിഡണ്ടും മങ്കട അബ്ദുൽ അസീസ് മൗലവി ജനറൽ സെക്രട്ടറിയുമായിരുന്ന "അറബിക് പണ്ഡിറ്റ് യൂനിയൻ " എന്ന അന്നത്തെ ആദ്യ സംഘടനയുടെ സെക്രട്ടറിയായിരുന്നു കരുവള്ളി മുഹമ്മദ് മൗലവി.
ഹൈസ്കൂളുകളിൽ മാത്രമുണ്ടായിരുന്ന അറബിക് പഠനം എൽ പി സ്കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയാസാഹിബിന് അദ്ദേഹം നൽകിയ നിവേദനത്തെ തുടർന്ന് നൂറ് അറബി പഠനാർത്ഥികളുള്ള സ്കൂളിൽ ഒരു അറബി അധ്യാപകനെ നിയമിക്കാനുള്ള ഉത്തരവ് സർക്കാർ ഇറക്കിയത്.
ഒരു കാലഘട്ടത്തിന്റെ ഇതിഹാസ പുരുഷനായിരുന്ന കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയോഗം കേരള പൊതു സമൂഹത്തിനും വിശിഷ്യ മുസ്ലിം ലീഗിനും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് കുവൈത്ത് കെ.എം.സി.സി. പ്രസിഡണ്ട് കെ.ടി.പി.അബ്ദുറഹിമാൻ, ആക്ടിംഗ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, ട്രഷറർ എം.കെ.അബ്ദുൽ റസാഖ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.