കുവൈറ്റ് ∙ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്കു നിയമിക്കപ്പെട്ടെങ്കിലും നൂറുകണക്കിന് നഴ്സുമാര്‍ 3 വര്‍ഷമായി ജോലിയോ ശമ്പളമോ കിട്ടാതെ വലയുന്നു.
ഇന്ത്യയിൽനിന്നുള്ള നഴ്സ് റിക്രൂട്മെന്റ് വിവാദത്തിലായ 2015 ൽ ഉതുപ്പ് വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരുടെ ഏജന്‍സികള്‍ വഴി ആരോഗ്യമന്ത്രാലയത്തിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ടവരാണ് കുവൈത്തിലെത്തിയിട്ടും ജോലി ലഭിക്കാതെയോ ജോലി ലഭിച്ചിട്ടും ശമ്പളം കിട്ടാതെയോ പ്രതിസന്ധിയിലായത്.
ഇന്ത്യയില്‍ റിക്രൂട്മെന്റ് വിലക്കിയപ്പോള്‍ ദുബായ് ഉള്‍പെടെയുള്ള കേന്ദ്രങ്ങളില്‍ വന്ന് നിയമനം നേടി കുവൈത്തിൽ എത്തിയവരും അക്കൂട്ടത്തിലുണ്ട്. മലയാളികളാണ് അവരിൽ ഭൂരിപക്ഷവും.
ഈ ഇന്ത്യൻ നഴ്സുമാരുടെ പ്രശ്നം പരിഹരിക്കാൻ എംബസി ഇടപെടുന്നു. ഇന്ത്യൻ സ്ഥാനപതി ജീവ സാഗർ കുവൈത്ത് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തെന്നാണു വിവരം.
ഈ വിഭാഗത്തിൽപ്പെട്ട നഴ്സുമാരുടെ പട്ടിക തയാറാക്കാൻ ഇന്ത്യൻ എംബസി നടപടി ആരംഭിച്ചു. ഇതിനകം 58പേരുടെ പട്ടിക എംബസിയിൽ ലഭിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരും ഉടനെ റജിസ്റ്റർ ചെയ്യണമെന്ന് എംബസി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രാലയത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളുമായാണ് എംബസി തൊഴിൽ വിഭാഗത്തിൽ ബന്ധപ്പെടേണ്ടത്.