വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറച്ചിയുൽപ്പന്നങ്ങൾക്ക് കുവൈറ്റിൽ ഇറക്കുമതി വിലക്കേർപ്പെടുത്തി. ആന്ത്രാക്‌സ് ഉൾപ്പടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇറക്കുമതിക്ക് വാണിജ്യ മന്ത്രാലയം താൽകാലികമായി വിലക്കേർപ്പെടുത്തിയത്.
വിലക്കേർപ്പെടുത്തിയതിനോടൊപ്പം ചില രാജ്യങ്ങളിൽ നിന്ന് പക്ഷിയുൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നേരുത്തേ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചിട്ടുമുണ്ട്. അണുബാധ കണ്ടെത്തിയതിനെ തുടർന്ന് റഷ്യയിൽ നിന്ന് ആട്, പോത്ത് മുതലായവയുടെ മാംസവും അനുബന്ധ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ പാകിസ്ഥാൻ, മെക്‌സിക്കോ, ബ്രിട്ടൻ, ഡെൻമാർക്ക്, ഓസ്ട്രേലിയ, റഷ്യ, കസാഖിസ്ഥാൻ, അമേരിക്കയിലെ ടെക്‌സാസ് പ്രവിശ്യ, മിസൂരി പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷിയുൽപ്പന്നങ്ങൾക്കും മുട്ട ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്.
ലിസ്റ്റീരിയ ബാധ മൂലമാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള മട്ടൺ ഇറക്കുമതി നിരോധിച്ചത്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ് നടപടിയെന്നും രോഗഭീതി ഒഴിഞ്ഞാൽ ഇറക്കുമതി പുനരാരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.