കുവൈറ്റ് : കുവൈറ്റിലെ വീട്ടുജോലിക്കാരുടെ അവകാശങ്ങളും അവർ അനുഭവിക്കുന്ന പ്രയാസങ്ങളും വെല്ലുവിളികളും ചർച്ച ചെയ്ത് ‘നിഖാഷ്ന’.നിഖാഷ്ന സ്ഥാപകയും സോഷ്യൽവർക്ക് സൊസൈറ്റി മേധാവിയുമായ ശൈഖ ബിബി നാസർ അസ്സബാഹാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.രാജ്യത്തെ അഞ്ചര ലക്ഷത്തിലധികം വീട്ടുജോലിക്കാരുടെ സാഹചര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനും പരിഹാരങ്ങൾ നിർദേശിക്കുന്നതിനും സോഷ്യൽ വർക്ക് സൊസൈറ്റി ഹവല്ലിയിലെ പ്രൊമനേഡ് മാളിൽ സംഘടിപ്പിച്ച ചർച്ചയിൽ സാധിച്ചു.
കുവൈത്തിലെ അസംഘടിത തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ശൈഖ ബിബി, അനുഭവങ്ങൾ അടക്കം വിവരിച്ചാണ് വീട്ടുജോലിക്കാരുടെ പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ചത്. മനുഷ്യക്കടത്തിലൂടെ നിർബന്ധിത ജോലിക്കും ലൈംഗിക അടിമത്തത്തിനും ലൈംഗിക വ്യാപാരത്തിനും ഇരകളാക്കപ്പെടുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. 2003 മുതൽ തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടി താൻ പ്രവർത്തിക്കുന്നുണ്ടെന്നും മനുഷ്യക്കടത്ത് തടയൽ കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളിലൊന്നാണ് കുവൈത്ത് എന്നത് ഏറെ അഭിമാനകരമാണെന്നും അവർ പറഞ്ഞു.
സോഷ്യൽ വർക്ക് സൊസൈറ്റിയിലെത്തുന്ന പല കേസുകളും അടിമത്തവുമായി ബന്ധപ്പെട്ടുള്ളതുതന്നെയാണ്. സമയം കഴിഞ്ഞും ജോലി ചെയ്യാൻ നിർബന്ധിക്കുന്നതും തൊഴിലാളിയെ ഭീഷണിപ്പെടുത്തുന്നതുമായ നിരവധി സംഭവങ്ങളുണ്ട്. ഒളിച്ചോടി എന്ന് റിപ്പോർട്ട് ചെയ്യുമെന്ന് തൊഴിലുടമ ഭീഷണിപ്പെടുത്തുന്ന നിരവധി കേസുകൾ ഉണ്ട്. ഇതോടെ തൊഴിലാളിയുടെ താമസം നിയമവിരുദ്ധമായി മാറും. റൊസേല എന്ന വീട്ടുജോലിക്കാരുടെ അനുഭവവും ശൈഖ ബിബി വിവരിച്ചു. സ്പോൺസർ വീട്ടുജോലിക്കാരിയെ അടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. തുടർന്ന് കത്തി സ്വന്തം മാറിടത്തിൽ വെച്ച് പരിക്കേൽപിച്ച ശേഷം വീട്ടുജോലിക്കാരി ആക്രമിച്ചതായി പറഞ്ഞു.
വീട്ടുജോലിക്കാരെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളുടെ ഗുണം പലപ്പോഴും ലഭിക്കുന്നില്ല. 11 വർഷം ശമ്പളമില്ലാതെ വീട്ടുേജാലി ചെയ്ത സ്ത്രീയുടെ അനുഭവം തനിക്ക് അറിയാം. ഒടുവിൽ പരാതിപ്പെട്ടപ്പോൾ നാടുകടത്തുന്നതിനു മുമ്പ് പകുതി ശമ്പളം മാത്രമാണ് ലഭിച്ചതെന്നും ശൈഖ ബിബി പറഞ്ഞു.