കുവൈറ്റ് : കുവൈറ്റിൽ നടപ്പ് അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ അസിമിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. ഇന്ത്യൻ,പാകിസ്ഥാൻ, ഫിലിപ്പീൻ, സ്വകാര്യ അറബ് സ്‌കൂൾ എന്നിവക്ക് ഇത് ബാധകമാകും.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവനുസരിച്ച് സ്വകാര്യ സ്‌കൂളുകളെ 2017-18 അധ്യയന വർഷത്തെ നിരക്കിൽ മാത്രമേ ഫീസ് ഈടാക്കാൻ അനുവദിക്കൂ. അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്ക് അവകാശപ്പെട്ട വേതനം നൽകാൻ സ്‌കൂൾ മാനേജ്‌മന്റ് ബാധ്യസ്ഥരാണെന്നും ഉത്തരവിൽ പറയുന്നു.
ട്യൂഷൻ ഫീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിയമലംഘനം കണ്ടെത്തിയാൽ അത്തരം വിദ്യാലയങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. നിയമലംഘനം കണ്ടെത്തിയാൽ അനുവദിക്കുന്ന ഒരു മാസത്തെ സമയപരിധിക്കുള്ളിൽ ഈടാക്കിയ അധിക ഫീസ് തിരിച്ചു നൽകണം.
നിയമലംഘനം ആവർത്തിച്ചാൽ അത്തരം സ്‌കൂളുകളുടെ ഫയലുകൾ ഒരു മാസത്തേക്ക് മരവിപ്പിക്കും. സർക്കാർ ഉത്തരവ് മുഴുവനായും അവഗണിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി ഉത്തരവിലൂടെ വ്യക്തമാക്കുന്നു.