തിരുപ്പൂര്‍: അമേരിക്കയിലെ ലാസ് വേഗസ് നെവാഡയില്‍ നടന്ന ഹ്രസ്വ ചലച്ചിത്ര മേളയില്‍ തിരുപ്പൂരിലെ മലയാളി ബാലികയെ മികച്ച ബാലതാരമായി തെരഞ്ഞെടുത്തു.
'ഗ്രാൻഡ്‌മാ ടോയ്' എന്ന ഹ്രസ്വ ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് 12 വയസ്സുവരെയുള്ളവരുടെ വിഭാഗത്തില്‍ പാലക്കാട് സ്വദേശി പിയു ഉണ്ണിക്കൃഷ്ണന്‍റെ മകള്‍ മഹാശ്വേതയ്ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്.
നേരത്തേ ലോസ് ആഞ്ചലസ് ഹ്രസ്വ ചലച്ചിത്രമേളയില്‍ 'ആരോട് പറയും ഞാന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മഹാശ്വേത മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വൃദ്ധസദനങ്ങളില്‍ കഴിയുന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ വരച്ചുകാട്ടുന്ന 'ഗ്രാൻഡ്‌മാ ടോയ്' എന്ന ഹ്രസ്വചിത്രം ഇതിനോടകം തന്നെ യുട്യൂബില്‍ ശ്രദ്ധേയമായിക്കഴിഞ്ഞു.
തിരുപ്പൂരില്‍ താമസിക്കുന്ന മലയാളി ബാലിക മഹാശ്വേത മുഖ്യ കഥാപാത്രമായ ചിത്രത്തില്‍ റോസ്‌ലിൻ, വത്സലാമേനോന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഗജേന്ദ്രന്‍ വാവ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാശ്വേതയുടെ പിതാവായ പിയു ഉണ്ണികൃഷ്ണനാണ്. സതീഷ് മുതുകുളം കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ ജോഷ്വാ റോണാള്‍ഡ് ആണ്.
രക്ഷിതാക്കളോട് മുത്തശ്ശിക്കളിപ്പാട്ടം ആവശ്യപ്പെടുന്ന കുട്ടിയുടെയും വൃദ്ധസദനത്തില്‍ കഴിയുന്ന അമ്മമാരുടെയും ഇവര്‍ക്കൊപ്പം കഴിയുന്ന അനാഥ ബാലികയുടെയും കഥയാണ് 'ഗ്രാൻഡ്‌മാ ടോയ്'.
കുട്ടിയുടെ യഥാര്‍ഥ മുത്തശ്ശിയായ മീനാക്ഷിയമ്മ എന്ന കഥാപാത്രം റോസ്‌ലിൻ എന്ന മികച്ച കലാകാരിയുടെ അഭിനയ മികവ് തെളിയിക്കുന്നു. രുഗ്മിണി തമ്പുരാട്ടി എന്ന മുത്തശ്ശി കഥാപാത്രത്തെ വത്സലാമേനോന്‍ തന്മയത്വത്തോടെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.