മണ്ണാർക്കാട്: കേരളത്തെ സംബന്ധിച്ചും കേരള വികസനത്തെ സംബന്ധിച്ചും നിലനില്ക്കുന്ന വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെയും പ്രവർത്തനപരിപാടികളെയും സമഗ്രമായി അവതരിപ്പിക്കുന്ന എൽഡിഎഫ് വികസന സംഗമം കരിമ്പ പള്ളിപ്പടിയിൽ നടന്നു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ഉത്പാദന മേഖലകളെ പോഷിപ്പിക്കുന്ന, പ്രകൃതി വിഭവങ്ങളെ കരുതലോടെ മാത്രം ഉപയോഗിക്കുന്ന, സാമൂഹിക നീതിയിലധിഷ്ഠിതവും സർവതല സ്പർശിയുമായ വികസനമാണ് സംസ്ഥാനം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
യുഡിഎഫ് എന്ന രാഷ്ട്രീയ പ്രസ്ഥാനം തകർന്നു കഴിഞ്ഞതായും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ശ്രദ്ധേയ നേട്ടം കൈവരിക്കുമെന്നും വി.ചാമുണ്ണി പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റെഭരണ നേട്ടങ്ങളെ അട്ടിമറിക്കാനാണ് ഇവിടെ ശ്രമം നടന്നിട്ടുള്ളത്.
രാഷ്ട്രീയ വിരോധം തീർക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നിലവിലുള്ളതിനേക്കാൾ മെച്ചപ്പെട്ട പ്രകടനം എൽ.ഡി.എഫ്. കാഴ്ചവെക്കും. കേരള ജനതയുടെ മനസ്സ് എന്നും മതേതര ശക്തികള്‍ക്കൊപ്പമാണെന്നതിനാൽ ബിജെപിക്ക് ഇടം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം നടപ്പാക്കുന്നതിനും പരിപാലിക്കുന്നതിനും ഫലപ്രദമായി ഒന്നും ചെയ്യാത്ത പാർട്ടിയാണ് ഇന്നത്തെ കോൺഗ്രസ്. മത രാഷ്ട്ര വാദത്തെപിന്തുണക്കുന്ന നയ നിലപാടുകളാണ് ഉള്ളത്.
രഹസ്യമായും പരസ്യമായുംഅവിഹിത ബന്ധങ്ങൾ തുടരുന്നപാർട്ടിയാണ് കോൺഗ്രസ്. ഫാഷിസത്തെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്ന് ആ പാർട്ടിയുടെ ദേശീയ നേതാക്കൾ പോലും സമ്മതിച്ചിരിക്കുന്നു.
രാജ്യത്തെ കർഷകരെ കോർപറേറ്റുകൾക്ക് അടിമയാക്കുകയാണ് മോദി ഗവണ്മെന്റ്. രാജ്യത്തെ മത സൗഹാർദം കാത്തുസൂക്ഷിക്കണമെന്നതും ഇന്ത്യ മതേതര രാഷ്ട്രമായി കാണാനും ആഗ്രഹിക്കുന്നവർ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തണമെന്നും വി. ചാമുണ്ണി പറഞ്ഞു.
യു.ടി. രാമകൃഷ്ണൻ അധ്യക്ഷനായി. പി.ശിവദാസൻ, എൻ.കെ.നാരായണൻ കുട്ടി, റിയാസുദ്ദീൻ കരിമ്പ, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.'വിജയപഥങ്ങൾ വികസന വേഗങ്ങൾ' എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനവും നടന്നു.