ബെയ്റൂട്ട് : ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനങ്ങൾക്കു കാരണം 2,750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് പ്രധാനമന്ത്രി ഹസൻ ദിയാബ്. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ആറുവർഷമായി ഇത് വെയർഹൗസിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപം സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് ചൊവ്വാഴ്ച സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 ആയി. 4,000 പേർക്ക് പരുക്കേറ്റതായും ലെബനീസ് റെഡ് ക്രോസ് ഉദ്യോഗസ്ഥനായ ജോർജ് കിറ്റാന പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് വിലയിരുത്തൽ.
സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. നഗരം മുഴുവൻ പൊടിപടലം വ്യാപിച്ചു. നിരവധി ആളുകളെ കാണാതായി. ആശുപത്രികൾക്ക് മുൻപിൽ വൻ ജനക്കൂട്ടമാണ്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണിട്ടുണ്ട്. ഇതിനടിയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ തിരച്ചിൽ നടക്കുന്നുണ്ട്.
ഭൂമികുലുക്കം പോലെ തോന്നിയെന്നാണ് നഗരവാസികളിൽ ചിലർ പറഞ്ഞത്. കിലോമീറ്ററുകളോളം അകലെവരെ സ്ഫോടനശബ്ദം കേട്ടു. സ്ഫോടനത്തെത്തുടർന്ന്, ആകാശംമുട്ടുന്ന കൂറ്റൻ കൂണുപോലെ പുക ഉയർ്ന്നു. സമീപത്തുള്ള കെട്ടിടങ്ങളുടെ ബാൽക്കണികൾ തകർന്നുവീണു. അകലെയുള്ള കെട്ടിടങ്ങളുടെ പോലും ജനാലച്ചില്ലുകൾ തകർന്നു.