ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ യുവതി ലിഗ കൊല്ലപ്പെട്ടത് മാനഭംഗ ശ്രമത്തിനിടെയാണെന്ന സംശയം ബലപ്പെട്ടു. സംഭവത്തിൽ കോവളം സ്വദേശിയും ബീച്ചിലെ പുരുഷ ലൈംഗികത്തൊഴിലാളിയുമായ 40കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ നൽകിയ ലഹരി സിഗരറ്റ് വലിച്ച് ഉന്മത്തയായ ലിഗയെ കണ്ടൽകാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ചെറുത്തു നിന്ന ലിഗ മൽപ്പിടിത്തത്തിൽ കൊല്ലപ്പെട്ടെന്നുമാണ് കരുതുന്നത്. ബീച്ചിൽ ഇയാളുമായി ലിഗ സംസാരിച്ചു നിൽക്കുന്നത് കണ്ടതായി ചില യുവാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.
എസ്. പി അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോട്ടയത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ കുറ്റസമ്മതം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലം, കോവളം സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണിയാൾ. മറ്റ് ഒൻപത് പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നാണ് അറിയുന്നത്.
മാർച്ച് 14ന് ഓട്ടോറിക്ഷയിൽ ഗ്രോവ് ബീച്ചിൽ വന്നിറങ്ങിയ ലിഗ, കടപ്പുറത്ത് തന്നെ കണ്ടിരുന്നെന്നും സിഗരറ്റ് ചോദിച്ചപ്പോൾ കൊടുത്തെന്നും അത് പുകച്ച് അവർ ബീച്ചിലൂടെ നടന്നുപോയെന്നുമാണ് ഇയാളുടെ മൊഴി. എങ്ങോട്ടാണ് പോയതെന്ന് താൻ ശ്രദ്ധിച്ചില്ല. 36 ദിവസത്തിനുശേഷം മൃതദേഹം കണ്ടെത്തിയ വാർത്ത കേട്ടാണ് മരിച്ചത് ലിഗയാണെന്ന് മനസിലായതെന്നും ഇയാൾ മൊഴി നൽകി. പൊലീസ് ഇത് മുഖവിലയ്ക്കെടുക്കുന്നില്ല. ഇയാൾ മുൻപ് ചില ഹോട്ടലുകളിലും ബീച്ചുകളിലും വിദേശികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് വിവരം കിട്ടി. മൃതദേഹം കണ്ടെത്തിയ ചെന്തിലാക്കര കണ്ടൽക്കാട്ടിൽ പുരുഷലൈംഗിക തൊഴിലാളികൾ സ്ഥിരമായി എത്താറുണ്ടെന്നും ഇയാളെ അവിടെ കണ്ടിട്ടുണ്ടെന്നും മൊഴികളുണ്ട്.
പീഡനത്തിന്റെ തെളിവുകളൊന്നും പ്രാഥമിക പരിശോധനയിൽ ലഭിച്ചിരുന്നില്ല. ഉമിനീരോ ലൈംഗിക സ്രവങ്ങളോ വെയിലും നനവും ഏൽക്കാതെ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിച്ചാലേ ഇത്തരം തെളിവുകൾ വീണ്ടെടുക്കാനാവൂ. മഴയും വെയിലുമേറ്റാണ് ലിഗയുടെ മൃതദേഹം കണ്ടൽക്കാട്ടിൽ കിടന്നത്. മൃതദേഹത്തിന്റെ അടിഭാഗം ചെളിവെള്ളത്തിൽ മുങ്ങിയിരുന്നു. ലിഗയുടെ വസ്ത്രങ്ങൾ ഫോറൻസിക് ലാബിൽ പരിശോധിക്കുകയാണ്. ഉണങ്ങിയ സ്രവങ്ങൾ വീണ്ടെടുക്കാവുന്ന പരിശോധനകൾ നടത്തുന്നുണ്ട്. ലൈംഗിക പീഡനത്തിന്റെ തെളിവുകൾ കണ്ടെത്താൻ ആന്തരിക അവയവങ്ങൾ കെമിക്കൽ ലാബിലും പരിശോധിക്കുന്നുണ്ട്.