കോഴിക്കോട് : മാറാരോഗികളെയും ഒറ്റപ്പെട്ടു പോയവരെയും പരിചരിക്കാനും, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ലിനി എന്നും മനസ്സുള്ളവളായിരുന്നു. ഈ പെണ്‍ക്കരുത്തിന്റെ ഓര്‍മ്മകള്‍ ഒരു സ്വകാര്യ വീക്കിലിക്ക് നല്‍കിയ അഭിമുഖത്തിലാണ ഭര്‍ത്താവ് സജീഷ് മനസ്സു തുറന്നത്. 'വിവാഹം കഴിഞ്ഞ സമയത്തായിരുന്നു സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ കേരള സ്‌റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഒരു പ്രൊജക്ട് വന്നത്. ലിനി അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എച്ച് ഐ വി ബാധിതര്‍ ഉള്ള സ്ഥലത്തുപോയി മെഡിക്കല്‍ ക്യാമ്പു നടത്തണം. രക്ത പരിശോധനയും മരുന്നു കൊടുക്കലുമൊക്കെയുണ്ടായിരുന്നു.
അവിടെയുള്ള ലൈംഗിക തൊഴിലാളികള്‍ക്കുള്ള കോണ്ടം, രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എല്ലാം വിതരണം ചെയ്യും. അവരോടെല്ലാം നല്ല രീതിയിലാണ് ഇടപെട്ടിരുന്നത്. വീട്ടില്‍ വരുമ്പോള്‍ എന്നോട് പറയും. ''അവരൊക്കെ പാവങ്ങളാ സജീഷേട്ടാ. അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും.'' ലിനി ജോലി കഴിഞ്ഞ് ബസ് കയറാനായി സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ ലൈംഗിക തൊഴിലാളികള്‍ വന്ന് സ്‌നേഹം കാണിക്കും. ഇതുകണ്ട് പലരും ഇവളും അവരുടെ കൂട്ടത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ച് കമന്റൊക്കെ പറയും. ഇങ്ങനെ പലതവണ ലിനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ട്. പക്ഷേ അവളതു കേട്ട് വിഷമിച്ചിട്ടൊന്നുമില്ല. അവരോട് മിണ്ടാതെയിരിക്കുകയുമില്ല.
ഒന്നര വര്‍ഷമുണ്ടായിരുന്നു ആ ജോലി. പിന്നീടാണ് മിംസിലേക്ക് മാറിയത്. അവിടെ കാര്‍ഡിയാക്ക് ഐസിയുവിലായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ മുന്നില്‍ നില്‍ക്കാനും കാര്യങ്ങള്‍ ചെയ്തിരുന്നതുമെല്ലാം അവളാണ്. കൂടെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ വീട്ടില്‍ വരുമ്പോള്‍ സംസാരിക്കുന്നതില്‍ നിന്നറിയാം അവള്‍ അവരുടെ നേതാവാണെന്ന്. ഡോക്ടര്‍മാര്‍ക്കും വലിയ കാര്യമായിരുന്നു.' നിപ്പ വൈറസ് മൂലം മരിച്ച കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനിയെക്കുറിച്ച് ഭര്‍ത്താവ് സജീഷ് പറയുന്നതിങ്ങനെ.