തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആര്‍.എസ്.എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോള്‍വര്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര മോദി സര്‍ക്കാറിന്‍റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് സി.പി.എം പി.ബി അംഗം എം.എ. ബേബി.
'കേരള സമൂഹത്തില്‍ ഇതിന്‍റെ പേരില്‍ ഒരു വര്‍ഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസിന്‍റെ കുത്സിത നീക്കമാണ് ഇതിന് പിന്നില്‍. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ക്കണം.
ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നേതൃത്വം കൊടുത്തയാളാണ്, ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആര്‍.എസ്.എസ് മേധാവി. 1940 മുതല്‍ 1970 വരെ ഗോള്‍വാള്‍ക്കര്‍ ആര്‍.എസ് എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗീയലഹളകള്‍ ആര്‍.എസ്.എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആര്‍.എസ്.എസ് നടത്തിയ രക്തപങ്കിലമായ വര്‍ഗീയ കലാപങ്ങളെല്ലാം ഈ ആര്‍.എസ്.എസ് മേധാവിയുടെ കീഴിലായിരുന്നു.
ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ ഉറ്റ ചങ്ങാതിയായിരുന്നു ഗോള്‍വാള്‍ക്കര്‍. ഗാന്ധി വധത്തിന്‍െറ കേസില്‍ 1948 ഫെബ്രുവരി നാലിന് ഗോള്‍വാള്‍ക്കറെ അറസ്റ്റ് ചെയ്തു. ആറു മാസം ജയിലില്‍ കിടന്നശേഷം നിരവധി മാപ്പപേക്ഷള്‍ക്കു ശേഷമാണ് ഗോള്‍വാള്‍ക്കര്‍ക്ക് ജാമ്യം കിട്ടിയത്.
ആര്‍.എസ്.എസിനെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ മുന്‍കൈയെടുത്ത് കേന്ദ്ര ഗവണ്മന്‍റ് നിരോധിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയെയും ദേശീയപതാകയെയും ആദരിക്കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടില്ല എന്നും ഗോള്‍വാള്‍ക്കര്‍ എഴുതിക്കൊടുത്ത ശേഷമാണ് സര്‍ദാര്‍ പട്ടേലും നെഹ്റു സര്‍ക്കാറും ആര്‍.എസ്.എസിന്‍െറ മേലുള്ള നിരോധനം പിന്‍വലിച്ചത്.