തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വർണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായരുമായും സരിത്തുമായും എം.ശിവശങ്കറിനു പരിചയമുള്ളതായി തെളിവുകള്‍ ലഭിച്ചു. നാലുപേരും പലയിടങ്ങളിൽ ഒത്തുചേർന്നതായി കണ്ടെത്തി.
ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. നേരത്തെ നടത്തിയ കള്ളക്കടത്തുകൾ സംബന്ധിച്ച്, ചോദ്യം ചെയ്യലിൽ സരിത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നായിരുന്നു സരിത്തിന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തിൽ, തെളിവുകൾ തേടിയാണ് ഇവിടെ പരിശോധിച്ചത്. സ്വർണക്കടത്ത് കേസിൽ ഞായറാഴ്ച ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കടത്തിലെ പ്രധാനിയായ മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയായ കെ.ടി.റമീസാണു പിടിയിലായത്. കൊച്ചിയിലെത്തിച്ച റമീസിനെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.