Advertisment

കേസിലെ പ്രതികൾ പറഞ്ഞതായി അന്വേഷണ ഏജൻസികൾ രഹസ്യമായി വെളിപ്പെടുത്തി എന്നു പറയപ്പെടുന്ന കഥകൾ വച്ചാണ് കഴിഞ്ഞ മൂന്നു മാസമായി സിപിഐഎം വിരുദ്ധ മസ്തിഷ്കപ്രക്ഷാളനത്തിനു ഇടതുപക്ഷവിരുദ്ധ തിരക്കഥാകൃത്തുകൾ ശ്രമിക്കുന്നത്; ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്‍റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണമെന്ന് എംഎ ബേബി

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിലെ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ശിവശങ്കറും ബിനീഷ് കോടിയേരിയും തെറ്റായ കൂട്ടുകെട്ടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരതിന്റെ ഭവിഷ്യത്ത് അനുഭവിക്കുക തന്നെ വേണമെന്നും ഇരുവരുടേയും പേര് പറയാതെ എം.എ.ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

എംഎ ബേബി എഴുതിയത്...

"കേരളത്തിലെ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണ്. ഹിറ്റ്ലറിന്‍റെ ജർമ്മനിയിൽനിന്ന് ആവേശമുൾക്കൊള്ളണമെന്നും അത് മാതൃകയാക്കണമെന്നും വാദിച്ച ആർ എസ്സ് എസ്സ് രൂപംകൊടുത്ത രാഷ്ട്രീയപ്പാർടിയാണ് ബിജെപി. അതിന്‍റെ അതീവ ഗുരുതരമായ ആപത്ത് തിരിച്ചറിഞ്ഞ് അതിനെതിരേ ഇന്ത്യയിൽ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് സിപിഐഎം അടക്കമുള്ള ഇടതുപക്ഷം നല്‍കുന്ന പരമപ്രാധാന്യം ആർ.എസ്.എസിനെ അസ്വസ്ഥമാക്കുന്നു. ഇത് ഇന്നത്തെ ഇന്ത്യയിലെ മുഖ്യ രാഷ്ട്രീയ പ്രമേയങ്ങളിലൊന്നാണ്. ഇപ്പോൾ ബിഹാറിൽ നടക്കുന്ന തെരഞ്ഞെടുപ്പു നോക്കൂ, സിപിഐഎം അവിടെ വെറും നാലു സീറ്റിൽ മത്സരിക്കുന്ന കക്ഷിയാണ്.

പക്ഷേ, രാഷ്ട്രീയ ജനതാ ദളിനെയും കോൺഗ്രസിനെയും സി.പി.ഐ.എം.എൽ അടക്കമുള്ള ഇടതുപക്ഷ കക്ഷികളെയും ഒരു മുന്നണിയാക്കുന്നതിൽ വഹിച്ച പങ്ക് വലുതാണ്. ഇടതുപക്ഷപാർടികൾ , അതിന്‍റെ ഫലമായി 29 സീറ്റുകളിൽ മൽസരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും സി.പി.ഐ.എം.എൽ ആർ.ജെ.ഡിയോടൊപ്പം മുന്നണിയായി മത്സരിച്ചിട്ടില്ല എന്നതിൽ മാറ്റം വരുന്നത് നിസ്സാരമല്ല. സംഘപരിവാരരാഷ്ട്രീയത്തിനെതിരെ നില്‍ക്കുന്നവരുടെ ഐക്യം ഈ ഘട്ടത്തിൽ നിർണായകമാണെന്ന ബോധ്യം എല്ലാ ഇടതുകക്ഷികളിലുമുണ്ടാക്കുന്നതിൽ സി.പി.ഐ.എം വലിയ പങ്കു വഹിച്ചു. ബിഹാർ തെരഞ്ഞെടുപ്പിൽ ഇതു നിർണായകമാവാൻ പോവുകയാണ്.

ഇടതുപക്ഷവുമായി മുന്നണിയായി മത്സരിച്ചപ്പോഴൊക്കെ ബിജെപി -ഇതര സർക്കാർ ഉണ്ടാക്കാൻ ആർജെഡിക്ക് കഴിഞ്ഞിട്ടുണ്ട്. ആർ എസ് എസ് രാഷ്ട്രീയത്തിനെതിരെ ഇന്ത്യയിൽ വിദ്യാർത്ഥികളും തൊഴിലാളികളും സ്ത്രീകളും ബുദ്ധിജീവികളും നടത്തിയ ചെറുത്തു നില്പുകൾക്കെല്ലാം പിന്നിൽ ഇടതുപക്ഷത്തിന്‍റെ പങ്ക് വലുതായിരുന്നു. നവംബർ 26ന് തൊഴിലാളി -കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കാൻ പോകുന്ന ദേശീയ സമരത്തോടെ ഈ പ്രക്ഷോഭത്തിനു പുതിയൊരു മാനം കൈവരികയും ചെയ്യും.

അടുത്തു വരുന്ന കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം, പോണ്ടിച്ചേരി തെരഞ്ഞെടുപ്പുകളിൽ ആർ എസ് എസിൻറെ രാഷ്ട്രീയ പദ്ധതിക്കനുസരിച്ചുള്ള സർക്കാരുകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകൈ എടുക്കുന്നതും സി.പി.ഐ.എം ആണ്. ബംഗാൾ കൈപ്പിടിയിലൊതുക്കുക എന്നതാണ് ആർ എസ് എസിൻറെ ഉടനടിയുള്ള ലക്ഷ്യം. അതിനെതിരെ എന്തു വില കൊടുത്തും സിപിഐഎം പോരാടും. അതിനായി പാർലമെൻററി രംഗത്ത് വലിയ വിട്ടുവീഴ്ചകൾ ചെയ്യാനും പാർടി ഒരുങ്ങുന്നു.

ഇത് ആർ.എസ്.എസിനുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. അവരുടെ ആസൂത്രണപ്രകാരം ബംഗാൾ അവരുടെ കയ്യിലൊതുങ്ങില്ല എന്ന് അവർക്ക് ദിനംപ്രതി വ്യക്തമാവുന്നു. തമിഴ്നാട്ടിലും അസമിലും പോണ്ടിച്ചേരിയിലും ഇടതുപക്ഷം അടങ്ങുന്ന ആർ.എസ്.എസ് വിരുദ്ധ ചേരി ആണ് അധികാരത്തിലെത്തുക എന്നത് ഏറെക്കുറെ വ്യക്തമാണ്. കേരളം ഇപ്പോഴും അവരുടെ കൈയകലത്തിലല്ല. ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് പരമാധികാരം നേടുക എന്ന ആർ.എസ്.എസ് സ്വപ്നമാണ് ഇവിടെ പൊലിയുന്നത്.

ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻറെ അന്വേഷണ ഏജൻസികളുടെ ഒരു തുടർതാണ്ഡവം ആർ എസ് എസ് കേരളത്തിൽ നടത്തിക്കുന്നത്. ഈ രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ തക്ക വിവേകം ഉള്ളവരാണ് കേരളത്തിലെ ജനങ്ങൾ. ഒരു സ്വർണ കള്ളക്കടത്ത് സംബന്ധിച്ച അന്വേഷണമാണ് ഇവിടെ ആരംഭിച്ചത്. സ്വർണ്ണക്കടത്തുകേസ്സ് ഏതുകേന്ദ്ര ഏജൻസിയും അന്വേഷിക്കട്ടെയെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയത് പ്രസക്തമാണ്. എൻ.ഐ.എ അന്വേഷണത്തിന് ചുമതലപ്പെടുത്തപ്പെട്ടപ്പോൾ കേരളത്തിലെ സർക്കാരും സിപിഐഎമ്മും സർവാത്മനാ സ്വാഗതം ചെയ്തു.

പക്ഷേ, കള്ളക്കടത്തു തടയുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരും അതിൻറെ അന്വേഷണ ഏജൻസികളും ദേശവിരുദ്ധമായ സാമ്പത്തികക്കുറ്റങ്ങൾ അന്വേഷിച്ചു കുറ്റക്കാരെ ശിക്ഷിക്കാനല്ല, ആർ എസ് എസിന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി ഈ അന്വേഷണങ്ങളെ എങ്ങനെ എങ്കിലും കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിക്കാമോ എന്നതു മാത്രമാണ് നോക്കിയത്. രാജ്യതാല്പര്യത്തിനെതിരെ സ്വാർത്ഥതാല്പര്യങ്ങൾക്കായി നില്ക്കുന്ന ദേശവിരുദ്ധ ശക്തിയാണ് ആർ എസ് എസ് എന്ന് ഇവിടെയും വ്യക്തമാവുന്നു. കേന്ദ്ര അന്വേഷണഏജൻസികളുടെ ദുഷ്ടലക്ഷ്യങ്ങൾ വെളിപ്പെട്ടു കഴിഞ്ഞു. അധമരാഷ്ട്രീയലക്ഷ്യങ്ങൾ ആണ് ഈ അന്വേഷണങ്ങൾക്കു പിന്നിൽ, രാജ്യതാല്പര്യമല്ല.

കേരളത്തിലെ ചില ബൂർഷ്വാ മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധജ്വരം കാരണം സിപിഐഎം വിരുദ്ധ നുണയുദ്ധത്തിൻറെ നടത്തിപ്പുകാരാകുന്നതാണ് കഴിഞ്ഞ കുറേ ദിവസമായി കാണുന്നത്. കേസിലെ പ്രതികൾ പറഞ്ഞതായി അന്വേഷണ ഏജൻസികൾ രഹസ്യമായി വെളിപ്പെടുത്തി എന്നു പറയപ്പെടുന്ന കഥകൾ വച്ചാണ് കഴിഞ്ഞ മൂന്നു മാസമായി സിപിഐഎം വിരുദ്ധ മസ്തിഷ്കപ്രക്ഷാളനത്തിനു ഇടതുപക്ഷവിരുദ്ധ തിരക്കഥാകൃത്തുകൾ ശ്രമിക്കുന്നത്.ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്‍റെ ഭവിഷ്യത്ത് നേരിടുകതന്നെ വേണം.

ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും ബാധകമാണ്. പക്ഷേ, അതിൻറെ പേരിൽ സിപിഐഎമ്മിനെ തകർത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീർഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങൾക്കുള്ളിലായതിനാൽ തന്നെ അത് തകർത്തുകളയാൻ ആർ എസ് എസിനാവില്ല.

കേന്ദ്ര ഏജൻസികൾ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നതിനെ ഇന്ത്യയിലെ കോൺഗ്രസ് നേതൃത്വം ശക്തമായി എതിർത്തിട്ടുണ്ട്. കേന്ദ്ര കോൺഗ്രസ് നേതൃത്വവും കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടലിന്‍റെ ഇരയാണ്. പക്ഷേ, സങ്കുചിത രാഷ്ട്രീയനേട്ടങ്ങൾക്കായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ എസ് എസുമായി പതിവുപോലെ ഒത്തുകളിയിലാണ്. ഈ അധമരാഷ്ട്രീയം കോൺഗ്രസിനെ രാഷ്ട്രീയ പ്രസക്തി ഇല്ലായ്മയിലെത്തിക്കും.

കേരളത്തിലെന്തിനാണ് രണ്ടു ബി.ജെ.പി എന്ന ചോദ്യം കോൺഗ്രസുകാരിൽ ഉയരും. അവരിൽ മതേതരവാദികളായവർ ഇടതുപക്ഷത്തേക്കും ഹിന്ദുത്വവാദികളായവർ ബിജെപിയിലേക്കും പോകും.2005 മുതൽ പശ്ചിമബംഗാളിലെ പാർടി ഇത്തരത്തിലുള്ള ആക്രമണം നേരിട്ടു. കോൺഗ്രസും ബിജെപിയും മാവോയിസ്റ്റുകളും ജമാ അത്തെ ഇസ്ലാമിയും ചിലഉപരിപ്ളവ ബുദ്ധിജീവികളും ചില വിദേശ ഏജൻസികളും മറ്റും ചേർന്ന് പാർടിക്കെതിരെ ഒരുമിച്ചു നിന്നു. ഈ വിശാല അണിനിരക്കലും പാർടിക്കുണ്ടായ ചിലവീഴ്ചകളും കൂടിച്ചേർന്ന് ബംഗാളിലെ പാർടിയെ ദുർബലപ്പെടുത്തി.

പക്ഷേ, ബംഗാളിലെ പാർടി അശക്തമായി എന്നതായിരുന്നില്ല ഈ രാഷ്ട്രീയ നീക്കത്തിൻറെ ഫലം. ഇന്ത്യയിൽ 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതു തടയാൻ പ്രതിപക്ഷത്തെ ഐക്യപ്പെടുത്താൻ ഇടതുപക്ഷം ശക്തമല്ലാതായി എന്നതാണ് ഉണ്ടായത്. കേരളത്തിലും അത്തരത്തിൽ സംഭവിച്ച് ഇന്ത്യയിലെ ആർ എസ് എസ് വാഴ്ചക്ക് ബദൽ ശബ്ദം ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാൻ എല്ലാ ജനാധിപത്യവാദികളും ഉണർന്നിരിക്കണം.

സി.പി.ഐ.എമ്മിന് എന്തെങ്കിലുംവീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത്ചർച്ചചെയ്ത് സമുചിതമായി തിരുത്തും എന്നതിൽസംശയമില്ല . പക്ഷേ, ഇന്ത്യയെ കീഴടക്കാനുള്ള ആർ എസ് എസ് പദ്ധതിക്ക് ചൂട്ടു പിടിക്കുന്നതാവരുത് രാഷ്ട്രീയ നിലപാടുകൾ. അതു കോൺഗ്രസിൻറേതായാലും മറ്റു മതേതര – ന്യൂനപക്ഷ കക്ഷികളുടേതായാലും സാമൂഹ്യസംഘടനകളുടേതായാലുംസ്വതന്ത്രചിന്തകരുടേതായാലും മാധ്യമങ്ങളുടേതായാലും."

Advertisment