കോഴിക്കോട് : മാധവിക്കുട്ടിയോട് അശ്ലീലം സംസാരിച്ചതായി സാഹിത്യപ്രവര്‍ത്തക പാര്‍വതി പവനന്‍ വെളിപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പെട്ട കേന്ദ്രമന്ത്രി സ്ത്രീ വിഷയങ്ങളില്‍ ആരോപണ വിധേയനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ നേതാവ് കേന്ദ്രമന്ത്രിയും മാധവിക്കുട്ടി കൊച്ചിയില്‍ താമസിക്കുകയും ചെയ്തിരുന്ന അവസരത്തില്‍ ഒരു സൗഹൃദ സംഭാഷണത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആവശ്യം എന്നാണ് സൂചന.
ഒരിക്കൽ മാധവിക്കുട്ടിയുടെ ആത്മകഥയായ ‘എന്റെ കഥ’വായിച്ച് കമ്പം കയറിയ ഒരു കേന്ദ്രമന്ത്രി, കണ്ണാടിയിൽ പ്രതിഫലിക്കുന്ന അവരുടെ നഗ്‌ന ശരീരം മാത്രം കണ്ടാൽ മതി, പറയുന്ന പണം തരാമെന്ന് വാഗ്ദാനം ചെയ്തതായി ആമി എന്നോടു പറഞ്ഞിട്ടുണ്ട്’ എന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് മാധവിക്കുട്ടിയുടെ സുഹൃത്തായിരുന്ന പാര്‍വതി പവനനാണ് .
കേന്ദ്രമന്ത്രിയുടെ പേര് ഈ വിവാദം പുറത്തുവിട്ട പാര്‍വതി പവനന്‍ വെളിപെടുത്തിയിട്ടില്ല. എന്നാല്‍ ഇയാളുടെ പേരും മാധവിക്കുട്ടി ഇവരോട് പറഞ്ഞിട്ടുണ്ടത്രെ. ഇന്നത്തെ കാലത്താണെങ്കില്‍ കേസെടുക്കാന്‍ നിര്‍ബന്ധിതമാകുന്ന ഗുരുതരമായ ആരോപണമാണ് പുതിയ വെളിപ്പെടുത്തല്‍.
എന്നാല്‍ ബന്ധപെട്ട സ്ത്രീ ജീവിച്ചിരിക്കുകയോ ഉണ്ടായിരുന്നപ്പോള്‍ അവര്‍ പരാതിപ്പെടുകയോ ചെയ്യാത്ത സംഭവമായതിനാല്‍ അത്തരം നിയമ നടപടികള്‍ക്ക് ഇനി സാധ്യതയില്ല. അതേസമയം നേരിട്ട് ബന്ധമില്ലാത്ത സ്ത്രീ വിഷയങ്ങളില്‍ ഈ നേതാവ് ആവശ്യത്തിനു മിച്ചം പഴി കേള്‍ക്കുകയും ചെയ്തിട്ടുണ്ട് .
അതേസമയം , മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന ആത്മകഥയിലെ ലൈഗികാനുഭവങ്ങള്‍ അവര്‍ ജീവിതത്തില്‍ അനുഭവിച്ചവയല്ല അതവരുടെ ഭാവന മാത്രമായിരുന്നെന്നും പാര്‍വതി പവനന്‍ പറയുന്നു . മാധവിക്കുട്ടിപോലും ‘യാഥാർഥ്യമേതാണ് ഫാന്റസിയേതാണ് എന്നറിയാത്ത ഭ്രമാത്മകമായ ലോകത്തായിരുന്നുവെന്നാണ് അവര്‍ പറയുന്നത് .
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലി ഇന്നലെ ‘എഴുതാനാവത്ത ആത്മകഥകൾ’ എന്ന വിഭാഗത്തിൽ നടന്ന പാനൽ ചർച്ചയിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. വികെ ശ്രീരാമന്‍ ഉള്‍പ്പെടെയുള്ള സാഹിത്യരംഗത്തെ പ്രതിഭകള്‍ പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു പുതിയ വിവാദം .
എന്തായാലും പാര്‍വതി പവനന്‍റെ വെളിപ്പെടുത്തലോടെ ആ കേന്ദ്രമന്ത്രി ഏത് ? എന്ന ചര്‍ച്ചകളും ആരംഭിച്ചുകഴിഞ്ഞു . ആമിയുമായി അടുപ്പമുണ്ടായിരുന്ന കേന്ദ്രമന്ത്രിമാരായ നേതാക്കളെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത് .