ആറ് ദിവസം മുമ്പാണ് കിസാന്‍സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്ന് ആരംഭിച്ച കര്‍ഷകരുടെ കാല്‍നടയാത്രയ്ക്ക് മുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കി. കര്‍ഷകര്‍ ഉന്നയിച്ച ഭൂരിപക്ഷം ആവശ്യങ്ങളും മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസ് ചര്‍ച്ചയില്‍ അംഗീകരിച്ചെന്ന് കിസാന്‍സഭ നേതാക്കള്‍ പറഞ്ഞു.
ഇതോടെ ഇന്ന് വൈകുന്നേരം സമരം പിന്‍വലിച്ചേക്കും. സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദ്ദേശപ്രകാരം കാര്‍ഷികവിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില നല്‍കുക, കഴിഞ്ഞ ജൂണില്‍ നടന്ന സമരത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച കാര്‍ഷിക വായ്പ എഴുതിത്തള്ളുക, കോര്‍പ്പറേറ്റുകള്‍ക്ക് വനഭൂമി പതിച്ചുകൊടുക്കരുത്, വനാവകാശനിയമം നടപ്പാക്കുക, കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് നാല്‍പ്പതിനായിരം രൂപ നഷ്ടപരിഹാരം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ഇതില്‍ വനാവകാശനിയമം നടപ്പാക്കാമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.
വിവിധ ദളിത് സംഘടനകള്‍ മാര്‍ച്ചിന് പിന്തുണപ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ രാജ്യം ഇതുവരെ കാണാത്ത വലിയ ജനകീയമുന്നേറ്റത്തിന് രാജ്യത്തിന്റെ വ്യവസായിക തലസ്ഥാനം സാക്ഷിയായത്. മുംബയ് നഗരം സ്തംഭിച്ചിരുന്നു. റാലിയെ അഭിസംബോധന ചെയ്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി സംസാരിച്ചു. ഒന്നരലക്ഷത്തിലധികം പേരാണ് റാലിയില്‍ അണിനിരന്നത്.