കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഭാഗങ്ങൾ, പ്രത്യേകം തയാറാക്കിയ സ്ഥലത്തേക്കു മാറ്റിത്തുടങ്ങി. സിഐഎസ്എഫ് ബാരക്കിനു സമീപം തയാറാക്കിയ കോൺക്രീറ്റ് പ്രതലത്തിലാണ് വിമാന ഭാഗങ്ങൾ വയ്ക്കുന്നത്.
റബർ ചക്രങ്ങളിൽ നിശ്ചിത അളവിലുള്ള മരത്തടികൾ വച്ചതിനു മുകളിലായിരിക്കും ചിറകുകൾ വയ്ക്കുക. ഓഗസ്റ്റ് 7നു റൺവേയുടെ കിഴക്കേ അറ്റത്ത് ക്രോസ് റോഡിനു സമീപമായിരുന്നു അപകടം. 3 ഭാഗങ്ങളായി പിളർന്ന വിമാനത്തിന്റെ കോക്പിറ്റ് കഴിഞ്ഞ ദിവസം ക്രെയിൻ ഉപയോഗിച്ചു ലോറിയിലേക്കു കയറ്റിയിരുന്നു.
ഈ ഭാഗം സിഐഎസ്എഫ് ബാരക്കിനു സമീപത്തെ പ്രതലത്തിലേക്കു മാറ്റി. ചിറകുകൾ എടുത്തു മാറ്റാനുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മുഴുവൻ ഭാഗങ്ങളും മാറ്റിയ ശേഷമായിരിക്കും കൂട്ടിയോജിപ്പിക്കുക.
തുടർന്നാണ് ഇവിടെനിന്നു കൊണ്ടുപോകും. വിമാന ഭാഗങ്ങൾ മുറിച്ചെടുക്കുന്നതിനും മറ്റുമായി 24 മണിക്കൂറും സാങ്കേതിക വിദഗ്ധരുടെ സേവനമുണ്ട്. 10 ദിവസത്തിനുള്ളിൽ വിമാന ഭാഗങ്ങൾ പൂർണമായും മാറ്റുമെന്ന് കരാർ കമ്പനിയായ ഡൊറാൾ ഇൻഫ്രാസ്ട്രക്ചേഴ്സ് ആൻഡ് ഡവലപേഴ്സ് മാനേജിങ് ഡയറക്ടർ മുജീബ് അമ്പലങ്ങാടൻ അറിയിച്ചു.