ജയസൂര്യ-രഞ്ജിത്ത് ശങ്കർ ചിത്രം ഞാൻ മേരിക്കുട്ടി സിനിമ കാണാൻ മന്ത്രിമാരും എംഎൽഎമാരും ഒന്നിച്ച് തീയേറ്ററിലെത്തി. തിരുവനന്തപുരം ഏരീസ് പ്ളക്സ് തിയറ്ററിൽ ഒരുക്കിയ പ്രത്യേക ഷോയ്ക്കാണ് മന്ത്രിമാരും എംഎൽഎമാരും ഒന്നിച്ച് എത്തിയത്.
മലയാളസിനിമയിലെ ശ്രദ്ധേയമായ വഴിത്തിരിവായിരിക്കും ഈ ചിത്രമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. കാരണം കലാസൃഷ്ടി എന്നു പറയുന്നത്, ശ്രദ്ധയിൽപെടാതെ സമൂഹങ്ങളിലെ ഒരുവശങ്ങളിൽ കഴിഞ്ഞിരുന്ന പ്രശ്നത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരലാണെങ്കിൽ ഈ സിനിമ വൻവിജയമാണ്. മലയാളസിനിമയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ കാവ്യമാണ്. അതുപോലെ തന്നെ സമൂഹത്തിന് വലിയൊരു സന്ദേശയവും - അദ്ദേഹം പറഞ്ഞു.
നല്ല സന്ദേശം നൽകുന്ന സിനിമകൾക്ക് വലിയൊരു സാമൂഹപ്രാധാന്യം നമ്മൾ കൽപിക്കാറുണ്ട്. ഇത് നല്ല കഥ, അൽപം പോലും ബോറടിപ്പിക്കാതെ അവസാനം വരെയും കണ്ടിരിക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനം. അതിൽ ഏറ്റവും മികച്ചത് ജയസൂര്യയുടെ അഭിനയം.
ജയസൂര്യ എന്ന അനുഗ്രഹീത നടൻ മേരിക്കുട്ടിയെ അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ അഭിനയപാടവത്തിന്റെ കൊടുമുടിയിൽ എത്തി എന്നുള്ളതാണ് കാണാനാകുക - എം എം ഹസ്സന്‍ പറഞ്ഞു. ചിത്രം കണ്ടിറിങ്ങയ മറ്റുള്ളവര്‍ക്കും ഇതുതന്നെയായിരുന്നു അഭിപ്രായം.
മേരിക്കുട്ടിയായി സ്ക്രീനിൽ ജീവിച്ച നടൻ ജയസൂര്യയെ കെട്ടിപ്പിടിച്ചാണ് നിയമസഭാ സമാജികർ അഭിനന്ദനം അറിയിച്ചത്. മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ് സുനിൽകുമാര്‍, സ്പീക്കർ ശ്രീരാമകൃഷ്ണൻ, എംഎൽഎമാരായ എം.കെ മുനീർ, ഹൈബി ഈഡൻ, ശബരീനാഥൻ, കെപിസിസി പ്രസിഡന്റ് എം.എം ഹസൻ, ദിവ്യ എസ് അയ്യർ എന്നിവർ സിനിമ കാണാൻ എത്തി.