ഒരുപാട് സിനിമകള്‍ ചെയ്തെങ്കിലും മോഹന്‍ലാലുമൊത്ത് ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് സംവിധായകന്‍ ജയരാജ്. അതിന് കാരണക്കാരന്‍ താന്‍ തന്നെയാണെന്നു ജയരാജ് പറയുന്നു. ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
മോഹൻലാലുമായി ഒരു സിനിമ തീരുമാനിച്ചിരുന്നെങ്കിലും അത് നടക്കാതെ പോകുകയായിരുന്നുവെന്ന് ജയരാജ് പറയുന്നു. ദേശാടനത്തിന് ശേഷം മോഹൻലാലിന്റെ കമ്പനി എനിക്ക് ഒരു സിനിമ ഓഫര്‍ ചെയ്യുകയായിരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യാനായിരുന്നു ആലോചിച്ചത്.
കോസ്റ്റ്യൂം വാങ്ങിച്ചിരുന്നു. പാട്ടുകളുടെ റെക്കോര്‍ഡും നടന്നിരുന്നു. പക്ഷേ എന്റെ ജീവിതത്തിലുണ്ടായ ഒരു സാഹചരച്യത്തില്‍ ആ സിനിമ ചെയ്യാൻ കഴിഞ്ഞില്ല. അതൊരു പക്ഷേ അദ്ദേഹത്തിന് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. പിന്നീട് പല തിരക്കഥകളും അദ്ദേഹത്തിന് നല്‍കിയെങ്കിലും അത് മുന്നോട്ടുപോയില്ല- ജയരാജ് പറയുന്നു.
അന്ന് സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോള്‍ അദ്ദേഹം കുടുംബവുമൊത്ത് ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നു. അവിടെ നിന്ന് സിനിമ ചെയ്യാനായി അദ്ദേഹം മടങ്ങി വരുകയായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് സിനിമ ഉപേക്ഷിച്ചത് അദ്ദേഹം അറിയുന്നുത്. അദ്ദേഹം ഒന്നേ പറഞ്ഞുള്ളൂ, നേരത്തെ ഒന്ന് പറയാമായിരുന്നില്ലേ.. എന്റെ ഭാഗത്തുണ്ടായ തെറ്റാണ് അത്.
പിന്നീട് ഞാൻ അദ്ദേഹത്തെ സമീപിച്ച് പല സിനിമകളുടെ തിരക്കഥ നൽകിയിട്ടും മുന്നോട്ട് പോയില്ല. കുഞ്ഞാലിമരക്കാരുടെ തിരക്കഥ ഞാൻ മോഹൻലാലിന് നൽകി. ഏകദേശം മൂന്നുവർഷത്തോളം അദ്ദേഹം അത് കയ്യിൽവെച്ചു. തിരിച്ചൊരു മറുപടി പോലും പറഞ്ഞില്ല.
വീരം സിനിമയുെട മുഴുവൻ തിരക്കഥ സ്കെച്ചുകളായി നൽകി. അദ്ദേഹം നോക്കി, ‘ഇതൊക്കെ എങ്ങനെയാണ്, പ്രാക്ടിക്കൽ ആകുമോ’ എന്ന് ചോദിച്ചു. പലപ്പോഴും ഞാൻ സമീപിക്കുമ്പോഴും ലാഘവത്തോടെ ഒഴിഞ്ഞ് മാറുകയാണ് ചെയ്തിരുന്നത്. ഒരുപക്ഷേ ആ വേദനയാകാം കാരണം.
ആ സിനിമയുടെ ലൊക്കേഷൻ വരെ തീരുമാനിച്ച് ചിത്രീകരണത്തിന് ഇറങ്ങിപ്പുറപ്പെടാൻ നേരത്താണ് അത് വേണ്ടെന്ന് വെയ്ക്കുന്നത്. അതിൽ നിന്നും ഞാൻ പിന്മാറേണ്ടി വന്ന സാഹചര്യം അദ്ദേഹത്തെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അദ്ദേഹം തയ്യാറാണെങ്കില്‍ സിനിമ ചെയ്യാൻ തയ്യാറാണ്- ജയരാജ് പറയുന്നു.