ഒടിയനു സംഗീത സംവിധാനം നിര്‍വ്വഹിക്കാനായത് നിയോഗമാണെന്നാണ് സംഗീത സംവിധായകന്‍ എം ജയച്ചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. അഞ്ചു പാട്ടുകളുളള ഒടിയന്റെ സവിശേഷതകള്‍ വര്‍ണ്ണിക്കാന്‍ പതിമൂന്നാം നൂറ്റാണ്ടിലെ വിഖ്യാത കവി ജലാലുദ്ദീന്‍ റുമിയുടെ വരികള്‍ കടമെടുക്കാനും ജയച്ചന്ദ്രന്‍ മറന്നില്ല. അതിങ്ങനെയാണ്...
''നീ സമുദ്രത്തിലെ ഒരു തുളളി ജലമല്ല,
ഒരു തുളളി ജലത്തിലെ മഹാസമുദ്രം....''
ഇനി, ഒടിയന്റെ ട്രെയിലര്‍ സ്വാതന്ത്രദിനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ പേജിലൂടെ പുറത്തു വിടുന്നത് എന്നും പറഞ്ഞു കേള്‍ക്കുന്നു.!
അങ്ങനെ ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തിയാണ് ‘ഒടിയന്‍’ റിലീസിന് തയ്യാറെടുക്കുന്നത്. റിലീസിന് മൂന്ന് മാസം മുന്‍പ് തന്നെ മുക്കം പീ സീ ടാക്കീസ് എന്ന തിയേറ്ററില്‍ ‘ഒടിയന്‍’ പൂര്‍ണ്ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു എന്നും സോഷ്യല്‍ മീഡിയ സിനിമാ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
കോട്ടയം അഭിലാഷും അനശ്വരയും ഒടിയനു വേണ്ടി പൂര്‍ണ്ണമായും ബുക്കായി കഴിഞ്ഞു. തിരക്കു കൂടിയാല്‍ ആനന്ദിലും ഒടിയന്‍ കളിക്കാനാണു തീരുമാനം, ഓണച്ചിത്രങ്ങളെക്കാള്‍ നിലവില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതും ഒക്ടോബറില്‍ റിലീസാവുന്ന ഒടിയനാണ് എന്നതാണ് വസ്തുത.
മറ്റൊരു പുതിയ വാര്‍ത്ത ഷോലെയും ഒടിയനും തമ്മിലുളള ബന്ധമാണ്, ഷോലെ എന്ന ചിത്രത്തിന് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇതിന്റെ ക്ലൈമാക്സ് ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നീളമേറിയ ക്ലൈമാക്സ് എന്ന റെക്കോർഡ് കൈവശമുള്ള സിനിമയാണ് ഷോലെ.
ഏകദേശം അര മണിക്കൂറോളം ദൈർഘ്യമുള്ള ക്ലൈമാക്സ് ആക്ഷൻ സീക്വൻസ് ആണ് ഈ ചിത്രത്തിനുള്ളത്. ഷോലെ കഴിഞ്ഞാൽ ഇനി അത്തരമൊരു ക്ലൈമാക്സുമായി എത്തുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ മലയാള ചിത്രം ഒടിയൻ. ഏകദേശം 20 മുതൽ 25 മിനുറ്റ് വരെ നീണ്ടു നിൽക്കുന്ന ക്ലൈമാക്സ് സീക്വൻസ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് അറിയുന്നത്.
മാജിക്കൽ റിയലിസം അല്ലെങ്കിൽ ഫാന്റസി ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഒടിയന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് പൂർണ്ണമായും രാത്രിയിൽ ആണ്. ഈ ചിത്രത്തിലെ കൂടുതൽ രംഗങ്ങളും രാത്രി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ദേശീയ അവാർഡ് ജേതാവായ പീറ്റർ ഹെയ്ൻ ഒരുക്കിയ അഞ്ചു ഗംഭീര സംഘട്ടന രംഗങ്ങൾ കണ്ട പല സിനിമാ പ്രവര്‍ത്തകരും മലയാളത്തിന്റെ ബാഹുബലിയായി ചിത്രം മാറും എന്ന് അടിവരയിട്ട് പറയുന്നു. വി ഹരികൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തത് വി എ ശ്രീകുമാർ മേനോനും വമ്പൻ ബഡ്ജറ്റിൽ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്.
മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ദിഖ്, മനോജ് ജോഷി,നരേൻ എന്നിവരും ഈ ചിത്രത്തിൻറെ ഭാഗമാണ്. വരുന്ന ഒക്ടോബർ മാസം പതിനൊന്നിന് മലയാളത്തിലെ ഏറ്റവും വലിയ റീലീസ് ആയി ഒടിയൻ പ്രദർശനത്തിന് എത്തും.
പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ബനാറസ്, ഹൈദരാബാദ് എന്നിവിടങ്ങളാണ് ‘ഒടിയന്റെ’ പ്രധാന ലൊക്കേഷനുകള്‍. ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്‍’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടു കാലത്തെ കഥയാണ് പറയുന്നത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന പെരുമയും കൊണ്ട് ഉരുവാകുന്ന ‘ഒടിയന്‍' മോഹന്‍ലാല്‍ ആരാധകര്‍ക്ക് അഭിമാനത്തിന് വക നല്‍കുന്നതിനൊപ്പം ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ക്കും എന്ന കാര്യത്തിലും സംശയമില്ല എന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു.