കൊവിഡ് പശ്ചാത്തലത്തില്‍ സിനിമാനിര്‍മ്മാതാക്കള്‍ക്ക് ചെറിയ ആശ്വാസമായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകള്‍. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന, റിലീസുകള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ പലരും ഡയറക്ട് ഒടിടി റിലീസ് ആയി തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു.
മലയാളത്തിലും ഇതിനകം മൂന്ന് ഡയറക്ട് ഒടിടി റിലീസുകള്‍ ഉണ്ടായി. എന്നാല്‍ ഒടിടി റിലീസ് എന്ന വ്യാജവാഗ്‍ദാനം നല്‍കി പല നിര്‍മ്മാതാക്കളും ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ പറയുന്നു. മുന്‍പ് സാറ്റലൈറ്റ് റൈറ്റിന്‍റെ കാര്യം പറഞ്ഞ് ചിലര്‍ നടത്തിയിരുന്ന തട്ടിപ്പിന് സമാനമാണ് ഇതെന്നും ബാദുഷ ഫേസ്ബുക്കിലൂടെ ആരോപിച്ചു.
"പണ്ട് സാറ്റലൈറ്റ് തുകയുടെ കാര്യം പറഞ്ഞ് നിരവധി നിർമാതാക്കളും സിനിമാ പ്രവർത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പ്. ഒടിടി യിൽ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബഡ്‍ജറ്റില്‍ നിരവധി സിനിമകളുടെ ഷൂട്ടോ ചർച്ചകളോ പ്രീ പ്രൊഡക്ഷൻ ജോലികളോ ഒക്കെ ഇപ്പോൾ നടക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗം സിനിമകളും ഒരു ഒടിടി കമ്പനിയുമായോ ചർച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. വൻകിട പ്ലാറ്റ്ഫോമുകൾക്കായി സിനിമ ചെയ്യുമ്പോൾ അവർ ബാനർ, സംവിധായകൻ, അഭിനേതാക്കൾ, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവർക്ക് ലാഭകരം എന്നു തോന്നിയാൽ മാത്രമേ തങ്ങൾ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ", ബാദുഷ പറയുന്നു.