നീണ്ട 275 ദിവസത്തിനു ശേഷം മമ്മൂട്ടി കൊച്ചിയിലെ വീടിന്റെ ഗേറ്റ് കടന്നു പുറത്തിറങ്ങി. പോളോ ജിടിയുടെ ഡ്രൈവിങ് സീറ്റില്‍ അമര്‍ന്നിരുന്നു വണ്ടി മുന്നോട്ടെടുത്തു. നഗരവും തിരക്കും ആള്‍ക്കൂട്ടവും കടന്നു കാര്‍ മറൈന്‍ ഡ്രൈവില്‍.
സിനിമാപോസ്റ്ററുകള്‍ നിറഞ്ഞിരുന്ന കൊച്ചിയിലെ തെരുവുകളില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ബഹുവര്‍ണ പോസ്റ്ററുകള്‍. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന മാനസികാവസ്ഥയില്‍ നിന്നു ജനമധ്യത്തിലേക്കുള്ള യാത്ര നന്നായി ആസ്വദിച്ചായിരുന്നു ഡ്രൈവിങ്.
കണ്ടെയ്നര്‍ റോഡിലൂടെ പിഴലയിലെ പുതിയ പാലം കയറി വീണ്ടും ഇടപ്പള്ളിയിലേക്ക്. കലൂര്‍ സ്റ്റേഡിയത്തിനു മുന്നിലെ കടയില്‍ നിന്നു മധുരമില്ലാത്ത ചൂടു കട്ടന്‍ചായ. രമേഷ് പിഷാരടി, ആന്റോ ജോസഫ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് കഴിഞ്ഞാണു മൂവരും കാറില്‍ക്കയറിയത്.
'വാക്സീന്‍ വന്നാലേ മമ്മൂക്ക സെറ്റിലെത്തൂ. അപ്പോള്‍ കോവിഡ് കഴിഞ്ഞതായി കരുതാം' എന്നാണു സിനിമാലോകം പറഞ്ഞിരുന്ന തമാശ. അതേക്കുറിച്ചു ചോദിച്ചപ്പോള്‍ മമ്മൂട്ടി ചിരിച്ചു.'പ്രീസ്റ്റ്' സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് കഴിഞ്ഞു മാര്‍ച്ച് 5 നാണു മമ്മൂട്ടി വീട്ടിലെത്തിയത്.
മാര്‍ച്ച് അവസാനവാരം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിനുള്ളിലൊതുങ്ങി. പനമ്ബിള്ളി നഗറിലെ വീട്ടില്‍ നിന്നു കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്കുള്ള കൂടുമാറ്റം നടന്ന സമയം. വായിക്കാന്‍ മാറ്റിവച്ച പുസ്തകങ്ങള്‍ വായിച്ചു. സിനിമകള്‍ കണ്ടു.