ബെംഗളൂരു: 19 വയസ്സുള്ള മരുമകളെ ക്രൂരമായി മർദിച്ച് ഭര്‍തൃപിതാവ്. ബെംഗളൂരുവിലെ പീന്യ എന്ന സ്ഥലത്താണ് സംഭവം. 5 ഭാര്യമാരുള്ളയാളാണ് മകന്റെ ഭാര്യയെ മർദിച്ചത്. പൊലീസില്‍ പരാതി നൽകിയത് ഇയാളുടെ മകൻ തന്നെയാണ്. രാജണ്ണ എന്ന 60–കാരനാണ് സാമ്പത്തിക പ്രശ്നങ്ങളുടെ പേരിൽ സുപ്രിയ എന്ന മരുമകളെ ക്രൂരമായി ഉപദ്രവിച്ചത്.
മകൻ പൂനീതും സുപ്രിയയും രാജണ്ണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുകയാണ്. മറ്റ് 13 ജോലിക്കാർക്കൊപ്പമാണ് ഇവരുടെ താമസം. സ്വകാര്യ കമ്പനിയിലാണ് പുനീത് ജോലി ചെയ്യുന്നത്.
എന്നാൽ ഇവർ താമസിക്കുന്ന കെട്ടിടം തന്റെ അമ്മ രാധയുടെ പേരിലുള്ളതാണെന്ന് പുനീത് പറയുന്നു. രാജണ്ണയുടെ രണ്ടാമത്തെ ഭാര്യയാണ് രാധ. രാജണ്ണ ആദ്യ ഭാര്യക്കൊപ്പം താമസിച്ചപ്പോൾ രാധ താമസിച്ചിരുന്നത് ഈ വീട്ടിലാണ്. ഈ വീട്ടിൽ താമസിച്ചിരുന്ന 13 ജോലിക്കാരോട് മാറി താമസിക്കാൻ രാധ ആവശ്യപ്പെട്ടു. തന്റെ മകനും മരുമകൾക്കും അവിടെ താമസിക്കാനാണ് രാധ അങ്ങനെ ആവശ്യപ്പെട്ടത്. ഇത് ഇവർ രാജണ്ണയെ അറിയിച്ചു.
സുപ്രിയയുടെ നിർബന്ധപ്രകാരമാണ് രാധ തന്റെ ജോലിക്കാരോട് വീടുമാറാൻ ആവശ്യപ്പെട്ടതെന്ന് കരുതിയായിരുന്നു രാജണ്ണയുടെ ആക്രമണം. വടി ഉപയോഗിച്ച് സുപ്രിയയുടെ തലയിലും കൈകാലുകളിലും അടിക്കുകയായിരുന്നു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പുനീതിന്റെ പരാതി. മാത്രമല്ല രാജണ്ണയുടെ ആദ്യ ഭാര്യയിലെ മകൻ രവി രാധയെ ഹെൽമറ്റുകൊണ്ട് മർദിച്ചുവെന്നും പരാതിയിൽ പറയുന്നു.
പരാതി സ്വീകരിച്ച പൊലീസ് രാജണ്ണയെയും രവിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തന്റെ അമ്മയടക്കം 60–കാരനായ രാജണ്ണയ്ക്ക് 5 ഭാര്യമാരുണ്ടെന്ന് പുനീത് വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. കുടുംബത്തിൽ സ്വത്തിനെ ചൊല്ലി എപ്പോഴും തർക്കങ്ങളുണ്ടാകാറുണ്ടെന്നും പൊലീസിനോട് പറഞ്ഞു.