Advertisment

പെട്ടെന്ന് പണക്കാരനാകണമെങ്കില്‍ ഭാര്യയെ ബലി കൊടുക്കണമെന്ന് വ്യാജസന്യാസി; വാക്ക് കേട്ട് ക്ഷേത്രത്തിന് സമീപം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

New Update

പുതുച്ചേരി: പെട്ടെന്ന് ധനികനാകണമെങ്കില്‍ ഭാര്യയെ ബലി കൊടുക്കണമെന്ന വ്യാജ സന്യാസിയുടെ വാക്കുകള്‍ അനുസരിച്ച യുവാവ് ഭാര്യയെ കൊലപ്പെടുത്തി. കരിക്കലാമ്പാക്കത്തുള്ള കാളിക്ഷേത്രത്തിന് സമീപം കഴുത്തറുത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അശോക്(32), വ്യാജസന്യാസിയായ ഗോവിന്ദരാജ്(45) മറ്റ് മൂന്നു പേരും പോലീസ് പിടിയിലായി. അശോകിന്റെ ഭാര്യ കൃഷ്ണവേണിയുടെ(25) മൃതദേഹമാണ് കണ്ടെത്തിയത്.

Advertisment

publive-image

മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് നരബലിയാണെന്ന് കണ്ടെത്തുകയായിരുന്നു. അശോകും കൃഷ്ണവേണിയുമായി അടുത്തബന്ധമായിരുന്നു ഗോവിന്ദരാജിന്. പെട്ടെന്ന് ധനികനാകാനുള്ള മാര്‍ഗം തേടി അശോക് ഗോവിന്ദരാജിനെ സമീപിച്ചിരുന്നു. ഇതിനായി ചില പൂജകളും നടത്തി. എന്നാല്‍ ഫലം ഒന്നും ഉണ്ടാകാതെ വന്നതോടെ ഭാര്യയെ ബലി നല്‍കാന്‍ ഗോവിന്ദരാജ് അശോകിനോട് നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രത്യേക പൂജ എന്ന് പറഞ്ഞ് സെപ്റ്റംബര്‍ 19ന് രാത്രിയില്‍ കാളിക്ഷേത്രത്തിലേക്ക് കൃഷ്ണവേണിയെ കൂട്ടിക്കൊണ്ട് പോയി. എല്ലാ ആഭരണങ്ങളും ധരിച്ച് വേണം എത്തേണ്ടത് എന്നും നിര്‍ദേശം നല്‍കിയിരുന്നു. ക്ഷേത്രത്തില്‍ എത്തിയ കൃഷ്ണവേണിയുടെ ഇരു കൈകളും കൂട്ടിക്കെട്ടി, പിന്നീട് ധ്യാനിക്കാന്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം കണ്ണുകള്‍ അടച്ച് ധ്യാനിക്കുന്ന സമയം ഗോവിന്ദരാജ് കൃഷ്ണവേണിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൃഷ്ണവേണി ധരിച്ച് എത്തിയ 40 പവന്‍ സ്വര്‍ണവും ഗോവിന്ദരാജ് കൈക്കലാക്കി. കൃഷ്ണവേണിയുടെ മൃതദേഹം കണ്ടെത്തുകയും തുടര്‍ന്ന് അശോകിനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് സത്യം പുറത്തെത്തിയത്. അറസ്റ്റിലായ ഗോവിന്ദരാജ് കുറ്റസമ്മതം നടത്തിയെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍ ഗോവിന്ദരാജിന്റെ സഹായികളാണ്.

Advertisment