ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖ ബാധിതനായി ചികിത്സക്ക് പോയതിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റ ആവശ്യം ശക്തമാകുന്നതിനിടെ വിഷയത്തില്‍ തീരുമാനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ഗോവയില്‍ നേതൃമാറ്റമില്ല എന്നും പരീക്കര്‍ മുഖ്യമന്ത്രിയായി തുടരും എന്ന് അമിത് ഷാ പറഞ്ഞു. കൂടാതെ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മനോഹർ പരീക്കർ രോഗബാധിതനായതിന്റെ പേരിൽ നേതൃമാറ്റമുണ്ടാകുമെന്നു സൂചനകളുണ്ടായിരുന്നു. യുഎസിൽ മൂന്നുമാസ ചികിൽസയ്ക്കുശേഷം പരീക്കറെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്, സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചിരുന്നു. 40 അംഗ നിയമസഭയിൽ കോൺഗ്രസിനു 16 അംഗങ്ങളുണ്ട്. ആകെ 21 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണു കോൺഗ്രസ് ഗവർണറെ അറിയിച്ചത്.
ചെറുപാർട്ടികളുടെയും സ്വതന്ത്രൻമാരുടെയും പിന്തുണയോടെയാണ് ഗോവയിലെ ബിജെപി ഭരണം. 40 അംഗ ഗോവ നിയമസഭയിൽ ബിജെപിക്ക് 14 എംഎൽഎമാരാണുള്ളത്. ജിഎഫ്‌പി, എംജിപി കക്ഷികൾക്കു മൂന്നുവീതവും. മൂന്നു സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു. പ്രതിപക്ഷമായ കോൺഗ്രസിന് 16 അംഗങ്ങളുണ്ട്. എൻസിപിക്ക് ഒരാളും.