മലപ്പുറം: മാതൃദിന ദിവസം രാവിലെ അറസ്റ്റിലായത് പിഞ്ചു പെണ്‍കുഞ്ഞിനെ നരാധമന് കൂട്ടിക്കൊടുത്ത ഒരമ്മയെന്നത് കേരളത്തിന് അപമാനമായി.
എടപ്പാളിലെ സിനിമാ തിയേറ്ററിൽ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് അറിഞ്ഞുകൊണ്ട് എല്ലാത്തിനും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തത്.
45 വയസ് തോന്നിക്കുന്ന യുവതിയും കുട്ടിയുമായാണ് ബെന്‍സ് കാറില്‍ ഇയാള്‍ സിനിമ കാണാന്‍ എത്തിയത്. സിനിമ കാണുന്നതിനിടെ ഇയാൾ ഇരുവരുടേയും ശരീര ഭാഗങ്ങളില്‍ തലോടുകയും അമര്‍ത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മാത്രമല്ല വസ്ത്രം മാറ്റിയിട്ടുകൊടുത്ത് ഇയാൾക്കു വഴങ്ങിക്കൊടുത്ത സ്ത്രീ ഇയാള്‍ കുട്ടിയോടും ഇത് തന്നെ ചെയ്യുമ്പോള്‍ എതിർത്തില്ല.
മാത്രമല്ല ഈ സ്ത്രീയ്ക്ക് പ്ലസ്ടു, ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്ന രണ്ടു പെൺകുട്ടികൾ കൂടിയുണ്ട് . പത്ത് വയസുകാരിയായ ഇളയ മകളെ മുത്തച്ഛന്‍റെ പ്രായമുള്ളയാള്‍ക്ക് കാഴ്ചവച്ച ഇവരുടെ മൂത്ത മക്കളെയും ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും.
അതിനായി ഈ രണ്ട് പെൺമക്കളുടെ മൊഴിയും പൊലീസ് എടുക്കും. ഇവർ പീഡനത്തിന് ഇരയായോ എന്ന് മനസ്സിലാക്കാനാണ് ഇത്. അങ്ങനെ വന്നാൽ പുതിയ കേസും എടുക്കും.
ഇളയ കുട്ടിയെ മൊയ്തീൻ മുൻപും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതും അമ്മയുടെ അറിവോടെയായിരുന്നു. കുട്ടി ഗുരുതരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന സൂചന ലഭിച്ചിരുന്നു .
ദുബായിലും ഷൊർണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് മുന്‍ പ്രവാസിയായ മൊയ്തീൻകുട്ടി. റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്.
ഇയാളുടെ ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുന്ന ഈ സ്ത്രീയുമായി കുറേക്കാലമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ വാടക കൊടുക്കാതെയാണ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്നതെന്നാണ് സൂചന.
അമ്മയുടെ മൗനാനുവാദത്തോടെയാണ് മൊയ്തീൻകുട്ടി പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കൺകുന്നത്ത് മൊയ്തീൻകുട്ടി (60) ഇന്നലെ പിടിയിലായിരുന്നു.
മൊയ്തീൻകുട്ടിയുടെയും സ്ത്രീയുടെയും പേരിൽ പോക്‌സോ നിയമത്തിലെ ആറ്, ഏഴ് വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഇന്ന് ഹാജരാക്കും.