മാവേലിക്കര: പല്ലാരിമംഗലം കിഴക്ക ദന്പതികളെ കൊലപ്പെടുത്തിയ അയൽവാസി സുധീഷ് പോലീസ് പിടിയിലായി. ല്ലാരിമംഗലം ദേവു ഭവനത്തിൽ ബിജു (50), ഭാര്യ ശശികല (42) എന്നിവരെ അയൽവാസിയായ സുധീഷ് കന്പിവടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തുന്ന രംഗം ഇവരുടെ മകൻ ദേവൻ(ആറ്) കണ്ടുകൊണ്ടു നിൽക്കുകയായിരുന്നു.
മദ്യപിച്ചെത്തുന്ന സുധീഷ് ബിജുവിനെ അസഭ്യം പറയുമായിരുന്നു. ഇന്നലെ മകനുമായി മാവേലിക്കരയിൽ പോയശേഷം ബിജു തിരികെ വീട്ടിലെത്തിയപ്പോഴും സമാനമായ വഴക്ക് ഉണ്ടായി. മകന്റെ മുന്പിൽ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ബിജുവിനെ സുധീഷ് കന്പിവടികൊണ്ട് അടിച്ച് താഴെ ഇടുകയായിരുന്നു. ഇത് കണ്ട മകൻ ദേവൻ അലറി കരഞ്ഞതോടെ വീടിന്റെ അടുക്കളയിലായിരുന്ന മാതാവ് ശശികല ഓടിയെത്തി.
മകനും ഭർത്താവും തിരികെ വരുന്പോഴേക്കും നൽകുന്നതിനുള്ള ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരുന്നു ശശികല ശബ്ദം കേട്ട് പുറത്തേക്കെത്തിയപ്പോൾ കണ്ടത് ഭർത്താവിനെ അടിച്ചുവീഴ്ത്തിയിരിക്കുന്നതാണ്. തടസം പിടിയ്ക്കാനായി എത്തിയ ശശികലയേയും നിഷ്കരുണം സുധീഷ് കന്പിവടികൊണ്ട് അടിച്ചു വീഴ്ത്തി. കന്പിവടികൊണ്ട് പലതവണ ഇവരെ സുധീഷ് ആക്രമിച്ചു.
തുടർന്ന് ഇഷ്ടിക എടുത്ത് പലതവണ ഇരുവരുടേയും തലയ്ക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്. ദേവൻ കരഞ്ഞുകൊണ്ട് ഓടി അയൽവാസികളെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സമീപവാസികൾ എത്തിയതോടെ സുധീഷ് സമീപത്തെ മൈതാനത്തിലൂടെ ഓടി രക്ഷപെടുകയായിരുന്നു.
രക്തത്തിൽ കുളിച്ചു കിടന്ന ബിജുവിനേയും ശശികലയേയും സംഭവ സ്ഥലത്തുനിന്നും നൂറ് മീറ്റർ അകലയുള്ള റോഡിലെത്തിച്ച് കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകാൻ നോക്കിയെങ്കിലും സാധിച്ചില്ല. തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തി കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശശികല സംഭവ സ്ഥലത്തും ബിജു ആശുപത്രിയിൽ എത്തിയതിനു ശേഷവുമാണ് മരിച്ചത്.
മാവേലിക്കര പോലീസ് സ്റ്റേഷനിൽ പുഞ്ചിരിയോടെയായിരുന്നു പ്രതിയുടെ നിൽപ്പ്. ലോക്കപ്പിനുള്ളിൽ കിടന്ന് സ്റ്റേഷനിലേക്ക് എത്തിയവരോട് തമാശകൾ പറയുവാനും സുധീഷ് മറന്നില്ല. വന്നവരോടൊക്കെ തനിക്കൊന്നും ഓർമയില്ലെന്നും താനൊന്നും ചെയ്്തിട്ടില്ലെന്നും ചോദ്യം ഒന്നും ഉണ്ടാകാതെ തന്നെ പറയുകയായിരുന്നു ഇയാൾ.
മുഖത്ത് കുറ്റബോധത്തിന്റെയോ സമ്മർദ്ദത്തിന്റെയോ ഭാവങ്ങളില്ലാതെ സൗമ്യമായിരുന്നു.
ഇയാൾ സംഭവ സമയം മദ്യലഹരിയിലായിരുന്നതായിരുന്നോ എന്നുള്ള സംശയം അയൽവാസികൾ പറഞ്ഞിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ വക്കീൽ ഗുമസ്ഥനായിരുന്ന സുധീഷ് എല്ലാ പോലീസുകാരെയും തിരിച്ചറിയുകയും കുശലം ചോദിക്കുകയും ചെയ്തതായും ദൃക്സാക്ഷികൾ പറയുന്നു.
വക്കീൽ ഗുമസ്ഥനായിരിക്കെ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്നാണ് വക്കീലന്മാർ ഇയാളെ പറഞ്ഞു വിട്ടത്. വിവാഹിതനായിരുന്ന സുധീഷിന്റെ ഭാര്യയും പിണങ്ങിപ്പോയതാണ്. വീട്ടുകാരുമായി സഹകരിക്കാതെ ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. ബിജു വിറ്റ സ്ഥലത്താണ് സുധീഷ് താമസിക്കുന്നത്.
പല്ലാരിമംഗലം എന്ന ഗ്രാമം ഇന്നലെ സാക്ഷിയായത് രണ്ടാമത്തെ ഇരട്ടക്കൊലപാതകത്തിന്. രണ്ട് ഇരട്ടക്കൊലപാതകങ്ങളും അയൽ തർക്കങ്ങളെ തുടർന്നുണ്ടായതാണ്്. ആദ്യകൊലപാതകത്തിനും സാക്ഷികളായത് കൊല്ലപ്പെട്ടവരുടെ കുട്ടികളായിരുന്നു. 2003ലായിരുന്നു പല്ലാരിമംഗലത്ത് ആദ്യ ഇരട്ടക്കൊലപാതകം നടന്നത്.
അയൽവാസികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് പല്ലാരിമംഗലം തുണ്ടയ്യത്ത് വീട്ടിൽ സുരേഷ് ബാബുവും ഭാര്യ കമലാസിനിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീടിനു മുന്നിൽ നടന്ന കൊലപാതകത്തിനു സാക്ഷികളായത് പറക്കമുറ്റാത്ത ഇവരുടെ മക്കളായിരുന്നു. അയൽവാസിയും ബന്ധുവുമായ രാജൻ ആയിരുന്നു പ്രതി.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ ഇപ്പോഴും ജയിലിലാണ്. കഴിഞ്ഞ ദിവസം നടന്നതും സമാനതകളേറെയുള്ള കൊലപാതകമാണ്. ബിജുവിനെയും ശശികലയെയും തലക്കടിച്ചു കൊല്ലുന്നതിന് സാക്ഷിയായത് ഇവരുടെ ആറുവയസുകാരൻ മകൻ ദേവനായിരുന്നു. 15 വർഷത്തിനു ശേഷം പല്ലാരിമംഗലത്തു നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.