ന്യൂഡൽഹി: തിഹാർ ജയിലിൽ ശിക്ഷയനുഭവിക്കുന്ന ഛോട്ടാ രാജനെ കൊലപ്പെടുത്താൻ അധോലാക നായകൻ ദാവൂദ് ഇബ്രാഹിം ശ്രമിച്ചേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഛോട്ടാ രാജന്‍റെ സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങൾ ജയിൽ അധികൃതർക്ക് നിർദേശം നൽകിയതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഡൽഹിയിലെ കുപ്രസിദ്ധനായ മറ്റൊരു കുറ്റവാളി നീരജ് ബാവനയുടെ അനുയായിൽ നിന്നാണ് രഹസ്യാന്വേഷണഏജൻസികൾക്ക് ഈ വിവരം ലഭിച്ചത്.
മദ്യപിച്ച ശേഷം ഇയാൾ മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് ഛോട്ടാ രാജനെ അപായപ്പെടുത്താൻ ദാവൂദ് ഇബ്രാഹിം ശ്രമിക്കുമെന്ന കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ബാവനയും തിഹാറിൽ ജയിലിലാണ് ഉള്ളത്. ഛോട്ടാ രാജനെ കൊലപ്പെടുത്താൻ ഡി കമ്പനി, നീരജ ബാവനയുടെ സംഘവുമായി നേരത്തെബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ഇരുപത് വർഷമായി ഛോട്ടാ രാജനെ കൊലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡി കമ്പനി.1993 ലെ മുംബൈ സ്ഫോടനത്തിനു പിന്നിൽ ദാവൂദ് ആണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ദാവൂദും ഛോട്ടാ രാജനും തമ്മിൽ ശത്രുതയിലാകുന്നത്. പദ്ധതിയെ കുറിച്ചുള്ള വിവരം പുറത്തുവന്നതോടെബാവനയെ മറ്റൊരു സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. ബാവനയുടെ സെല്ലിൽനിന്ന് സെൽഫോണുകൾ കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്.
തിഹാറിലെ ജയിൽ നമ്പർ രണ്ടിലാണ് ഛോട്ടാ രാജനെ പാർപ്പിച്ചിട്ടുള്ളത്. മറ്റൊരു ഏകാന്ത വാർഡിലാണ് ബാവനയെ താമസിപ്പിച്ചിരിക്കുന്നത്. അതേസമയം ദാവൂദിന്‍റെ യോ ബാവനയുടെ അനുയായികൾക്കോ ചോട്ടാരാജനെ അപായപ്പെടുത്തുക അസാധ്യമാണെന്ന് തിഹാർ ജയിൽ അധികൃതർ അറിയിച്ചു. പ്രത്യേക ഏകാന്ത വാർഡിലാണ് ഛോട്ടാ രാജന്‍റെ താമസം. ഇയാൾക്ക് പ്രത്യേക സുരക്ഷാ ഗാർഡുകളും സുരക്ഷയെ മുൻനിർത്തി പ്രത്യേകം ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.