തിരുവനന്തപുരം: രാജ്യതലസ്ഥാനത്തെ കര്‍ഷക സമര പോരാട്ടത്തിന് പിന്‍തുണ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രിയുമായ എംഎം മണി പങ്കുവച്ച കുറിപ്പ്.
അവരിൽ കാൽനടയായി വന്നവരുണ്ട്, ട്രാക്ടറുകളിൽ കുടുംബത്തോടെ എത്തിയവരുണ്ട്. വഴികൾ കൊട്ടിയടക്കാൻ മണ്ണിട്ടു മൂടിയും വലിയ കണ്ടയിനറുകളും കോൺക്രീറ്റ് ഭിത്തികളുമൊരുക്കിയും, വലിയ പോലീസ് സന്നാഹം ഒരുക്കിയും, സ്റ്റേഡിയങ്ങൾ ജയിലുകളാക്കിയുമൊക്കെ ഭീഷണിമുഴക്കി ……പക്ഷേ അതൊന്നും സ്വന്തം ജീവന് അപ്പുറമല്ലെന്ന് അവർക്കറിയാമായിരുന്നു.
അതാണ് ഭീഷണികൾക്കു മുന്നിൽ വഴങ്ങാതെ തടസ്സങ്ങൾ തട്ടിമാറ്റി മുന്നേറാൻ അവർക്ക് കരുത്ത് പകർന്നത്.
രാജ്യം മുമ്പൊന്നും കണ്ടിട്ടില്ലാത്ത പ്രക്ഷോഭങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. ആത്മഹത്യ ചെയ്യാനല്ല, പോരാടാനാണ് തീരുമാനിച്ചത് എന്നാണ് ഇന്ത്യൻ കർഷക സമൂഹം ഉറക്കെ പ്രഖ്യാപിക്കുന്നത്. അവർ രാജ്യ തലസ്ഥാനത്തേക്ക് ഇരമ്പിയെത്തുകയാണ്; കേന്ദ്ര സർക്കാരിന് താക്കീതായി.
ഇനിയും ഈ പ്രക്ഷോഭങ്ങൾ കണ്ടില്ലെന്നു നടിച്ചാൽ കടപുഴകുന്നത് കോൺക്രീറ്റ് ഭിത്തികൾ മാത്രമാകില്ല…..