കായംകുളം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം അയച്ച വ്യക്തി പല സ്ത്രീകളെയും വിളിച്ച് അശ്ലീല സംഭാഷണം നടത്തിയതായി പൊലീസ്. മോഷ്ടിച്ച ഫോണിൽ നിന്നാണ് ഇയാൾ പൊലീസിന് തലവേദന തീർത്തത്.
കഴിഞ്ഞ ദിവസം രാത്രി മോഷണം പോയ ചേരാവള്ളി സ്വദേശിയുടെ മൊബൈൽ ഫോണിൽ നിന്നാണ് മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഭീഷണി സന്ദേശത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷയും ശക്തമാക്കി.
തിങ്കളാഴ്ച വൈകീട്ടോടെ ഫോൺ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ഫോൺ മോഷണം പോയതാണെന്ന് വ്യക്തമായത്. നാലു ദിവസം മുമ്പ് തന്റെ ഫോൺ മോഷണം പോയതാണെന്ന് ചേരാവള്ളി കോലടത്ത് ജങ്ഷനിലെ പലചരക്ക് വ്യാപാരി മൊഴി നൽകി.ഫോണിലൂടെ പരസ്പരവിരുദ്ധ കാര്യങ്ങളാണ് മോഷ്ടാവ് പറയുന്നത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്.
ഇതിനിടെയാണ് സ്ത്രീകളോടും അപമര്യാദയായി സംസാരിച്ചത്. ഫോൺ സ്വിച്ഡ് ഓഫാണ്. മോഷ്ടാവിനായി അന്വേഷണം ഊർജിതമാക്കിയതായി ജില്ല പൊലീസ് മേധാവി പിഎസ് സാബു അറിയിച്ചു.