ന്യൂഡൽഹി : സുരക്ഷിതമായ അഴിമതിയുടെ ആശാനാണ് മോദിയെന്നു കോൺഗ്രസ് വക്താവ് ശക്തി സിംഗ് ഗോഹിൽ . കഴിഞ്ഞ നാല് വർഷത്തിൽ മൂന്നു പ്രതിരോധ മന്ത്രിമാരാണ് ഉണ്ടായത്. രാജ്യത്ത് ഇത്തരത്തിൽ ആദ്യമായാണ് സംഭവിക്കുന്നതെന്നും ഗോഹിൽ പറഞ്ഞു.
റാഫാൽ അഴിമതി കുറ്റത്തിൽനിന്നും അരുൺ ജെയ്റ്റ്ലിയും മനോഹർ പരീക്കറും രക്ഷപെട്ടു. എന്നാൽ നിഷ്കളങ്കയായ നിർമല സീതാരാമൻ ഇതിൽ ബലിയാടായെന്നും ഗോഹിൽ പറഞ്ഞു. ചങ്ങാത്ത മുതലാളിത്തം നരേന്ദ്ര മോദി സർക്കാരിന്റെ ഡിഎൻഎയുടെ ഭാഗമാണ് .
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫാൽ കരാർ എന്നും അദ്ദേഹം പറഞ്ഞു. കോട്ടയിൽ ഏകദിന സന്ദർശനത്തിന് എത്തിയ ഗോഹിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കോൺഗ്രസ് പ്രവർത്തകർ രാജ്യത്ത് പര്യടനം നടത്തി റാഫാൽ ഇടപാടിലെ അഴിമതി തുറന്നുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. റാഫാൽ കരാറിന്റെ തുക മോദിയുടെ കാലത്ത് 300 ശതമാനമാണ് വർധിച്ചത്.