മുംബൈ∙ നരേന്ദ്ര മോദി സർക്കാർ ഇതുവരെ പരസ്യ പ്രചാരണങ്ങള്‍ക്ക് ചിലവഴിച്ചത് 4300 കോടി രൂപയെന്നു റിപ്പോര്‍ട്ട്. കേരളത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും ( 3406.89 കോടി ) ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ( 891.32 ) കൂടി ഇക്കഴിഞ്ഞ ബജറ്റില്‍ ആകെ നീക്കിവച്ചിരിക്കുന്ന പദ്ധതി വിഹിതത്തേക്കാള്‍ കൂടുതലാണ് മോഡി സര്‍ക്കാര്‍ പൊങ്ങച്ചം പ്രചരിപ്പിക്കാന്‍ മാത്രമായി ചിലവഴിച്ചത്.
വിവിധ മാധ്യമങ്ങളിലെ പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കുമായി മാത്രമാണ് 4300 കോടി രൂപ ചെലവഴിച്ചത് . മുംബൈ ആസ്ഥാനമായ വിവരാവകാശ പ്രവർത്തകൻ അനിൽ ഗാൽഗലി കേന്ദ്രത്തിന്റെ ബ്യൂറോ ഓഫ് ഔട്ട്റീച്ച് ആൻഡ് കമ്യൂണിക്കേഷനി(ബിഒസി)ൽനിന്നു ശേഖരിച്ച വിവരങ്ങൾ പ്രകാരമാണ് റിപ്പോര്‍ട്ട് .
പ്രചാരണങ്ങൾക്കായി ആകെ 953.54 കോടി ചെലവഴിച്ചു. ഇതിൽ 424.85 കോടി രൂപ പ്രിന്റ് മീഡിയ വഴിയുള്ള പ്രചാരണത്തിനും 448.97 കോടി രൂപ ഇലക്ട്രോണിക് മീഡിയയ്ക്കു വേണ്ടിയും 79.72 കോടി രൂപ ഔട്ട്ഡോർ പബ്ലിസിറ്റിക്കുമായാണ് ചെലവിട്ടത്. 2014 ജൂൺ മുതൽ 2015 മാർച്ച് വരെയുള്ള കണക്കാണിത്.
2015–16 സാമ്പത്തിക വർഷത്തിൽ മാധ്യമങ്ങൾക്കു പരസ്യത്തിനായി ചെലവഴിച്ച തുകയിൽ വർധനയുണ്ടായി. പ്രിന്റ് മീഡിയയ്ക്ക് 510.69 കോടി, ഇലക്ട്രോണിക് മീഡിയയ്ക്ക് 541.99 കോടി, ഔട്ട്ഡോർ പബ്ലിസിറ്റിക്ക് 118.43 കോടി രൂപയുമാണ് ചെലവഴിച്ചത്. ആകെ 1,171.11 കോടി രൂപയാണ് ചെലവിട്ടത്.
2016–17 ൽ 1,263.15 കോടി രൂപയാണു സർക്കാർ നീക്കിവച്ചത്. പ്രിന്റ് മീഡിയയ്ക്ക് ഇക്കാലയളവിൽ കുറവു പണമാണു നീക്കിവച്ചത്. 463.38 കോടി രൂപയാണു ചെലവിട്ടത്.
എന്നാൽ ഇലക്ട്രോണിക് മീഡിയയ്ക്കു കൂടുതൽ പണം ചെലവിട്ടു– 613.78 കോടി രൂപ. ഔട്ട്ഡോർ പബ്ലിസിറ്റിക്ക് 185.99 കോടി രൂപയാണ് ഇക്കാലയളവിൽ ചെലവിട്ടത്.
2017 ഏപ്രിൽ മുതൽ – 2018 മാർച്ച് വരെ ഇലക്ട്രോണിക് മീഡിയയ്ക്കു ചെലവിട്ട പണം മുൻവർഷത്തേത്തിനെക്കാൾ കുറവായിരുന്നു. – 475.13 കോടി രൂപ. ഔട്ട്ഡോർ പബ്ലിസിറ്റി ചെലവും കുറവായിരുന്നു – 147.10 കോടി രൂപ.
കേന്ദ്രസര്‍ക്കാരുകളുടെ കണക്കുകളില്‍ ഈ വിഭാഗത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത് . കുറച്ചു ചെയ്യുക കൂടുതല്‍ പ്രചരിപ്പിക്കുക എന്നതാണ് മോഡി സര്‍ക്കാരിന്‍റെ ശൈലിയെന്ന വിമര്‍ശനത്തിനു ആക്കം വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍.