ന്യൂഡല്‍ഹി: പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യയിലേക്ക് രാജ്യത്തെ മാറ്റിയെടുക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2017ലെ അവസാന റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജിന് പോകുന്ന സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഒരു പുരുഷ രക്ഷാകര്‍ത്താവിന് ഒപ്പം മാത്രമേ പോകാന്‍ പാടുള്ളൂ എന്ന നിയമം വിവേചനപരമാണ്. അതുകൊണ്ട് സര്‍ക്കാര്‍ ഇതില്‍ മാറ്റംവരുത്തി. ഈ വര്‍ഷം 1,300 സ്ത്രീകള്‍ പുരുഷന്‍മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഒറ്റയ്ക്കു ഹജ്ജിനു പോകുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2018ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ആസിയാന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ഇങ്ങനെയൊരു സംഭവം മുന്‍പ് ഉണ്ടായിട്ടില്ല. രാജ്യത്തിന് മൊത്തം സന്തോഷം പകരുന്ന കാര്യമാണിതെന്ന് മോദി പറഞ്ഞു.
ശബരിമലയില്‍ നടത്തിവരുന്ന പുണ്യം പൂങ്കാവനം പദ്ധതിയെ മോദി പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിന്റെ ശുചിത്വം സംബന്ധിച്ച നില വിലയിരുത്തുന്നതിന് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് നഗര പ്രദേശങ്ങളില്‍ ശുചിത്വ പരിശോധന നടത്തുമെന്നും മോദി വ്യക്തമാക്കി.
21ാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ 2018ല്‍ വോട്ടവകാശമുള്ള പൗരന്‍മാരായി മാറുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലേയ്ക്ക് അവരെ സ്വാഗതം ചെയ്യുന്നു. അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നടപ്പില്‍വരുത്തുന്നതിനുവേണം അവരുടെ വോട്ടവകാശം വിനിയോഗിക്കാനെന്നും മോദി ഓര്‍മിപ്പിച്ചു. ജാതിയത, വര്‍ഗീയതയ, തീവ്രവാദം, അഴിമതി തുടങ്ങിയ എല്ലാ മോശം പ്രവണതകളില്‍നിന്നും മുക്തമായിരിക്കും പുതിയ ഇന്ത്യയെന്നും അദ്ദേഹം ഉറപ്പുനല്‍കി.