ബർത്ഡേ ബോയ് എംഎസ് ധോണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് മുന്‍ ഓപണറും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. കരിയറിന്റെ തുടക്കകാലത്ത് ധോണിക്കൊപ്പം ഡ്രസിങ് റൂമിങ് പങ്കിടാന്‍ ചോപ്രയ്ക്കു അവസരം ലഭിച്ചിരുന്നു. ധോണി എത്രമാതം സിംപിളും വിനയവുമുള്ള വ്യക്തിയാണെന്നു അന്നു താന്‍ തിരിച്ചറിഞ്ഞതായി ചോപ്ര പറയുന്നു.
2004 ലാണ് ധോണി തനിക്കൊപ്പം ഡ്രെസിങ് റൂം പങ്കിട്ടത്. ക്രിക്കറ്റ് കരിയറില്‍ ഒരുപാട് താരങ്ങളെ താന്‍ കാണുകയും അടുത്ത് ഇടപഴകുകയും ചെയ്തിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനാണ് ധോണി. ചിലര്‍ ക്രിക്കറ്റിനെ പാഷനാക്കിയവര്‍ ആയിരുന്നെങ്കില്‍ ചിലര്‍ക്കു ഫാഷനിലായിരുന്നു കൂടുതല്‍ താല്‍പര്യം. എന്നാല്‍ ധോണി വളരെ സ്‌പെഷ്യലായിരുന്നു. ചോപ്ര പറയുന്നു.
പുറമെ കാണുന്നത് പോലെയായിരുന്നില്ല ധോണി. ആരുമായും പെട്ടെന്ന് ഇണങ്ങുന്ന, സൗമ്യനായ വ്യക്തിയാണ് ധോണിയെന്നു പിന്നീട് തനിക്കു ബോധ്യമായതായി. 2004ലെ സംഭവം 2004ല്‍ ഇന്ത്യന്‍ എ ടീം സിംബാബ്‌വെ, കെനിയ എന്നീവിടങ്ങളില്‍ല്‍ പര്യടനം നടത്തിയപ്പോഴാണ് ധോണിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ അവസരം ലഭിക്കുന്നത്. ഞങ്ങള്‍ ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്.
എന്ത് ഭക്ഷണമാണ് കഴിക്കാന്‍ വേണ്ടതെന്നു താന്‍ ചോദിച്ചാല്‍ നിങ്ങള്‍ എന്താണോ ഓര്‍ഡര്‍ ചെയ്യുന്നത് അതു മതിയെന്നായിരിക്കും മറുപടി. എപ്പോഴാണ് ഉറങ്ങുകയെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ എപ്പോഴോണോ ലൈറ്റ് ഓഫ് ചെയ്യുന്നത് അപ്പോഴായിരിക്കുമെന്നും ധോണി പറയും. അന്നു ധോണിയുടെ വിനയവും പെരുമാറ്റവും കണ്ട് അദ്ഭുതം തോന്നിയിട്ടുണ്ട്. ചോപ്ര ഓർക്കുന്നു.
പുറമെയുള്ള കാഴ്ചയില്‍ നിങ്ങളെ കബളിപ്പിക്കുന്നയാളാണ് അദ്ദേഹം. മുടി നീട്ടി വളര്‍ത്തിയാല്‍ ആളുകള്‍ നിങ്ങളെ അത്ര ഗൗരവത്തോടെ എടുക്കില്ലെന്നും മുടി വെട്ടിയൊതുക്കണമെന്നും അന്ന് ധോണിയോട് നല്ല രീതിയില്‍ താന്‍ പറഞ്ഞിരുന്നു. എന്നാല്‍ മുടിയൊന്നും താന്‍ വെട്ടില്ലെന്നും തന്നെ കണ്ടിട്ട് മറ്റുള്ള ആളുകളും മുടി നീട്ടി വളര്‍ത്താനാണ് സാധ്യതയെന്നുമായിരുന്നു ധോണിയുടെ മറുപടി. ചോപ്ര പറയുന്നു.