ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിഞ്ഞിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. എന്നിട്ടും ടീം ഇന്ത്യ കളിക്കുമ്പോള്‍ ടീമിന്റെ കടിഞ്ഞാണ്‍ ധോണിയുടെ കൈകളില്‍ തന്നെയാണ്. ഇക്കാര്യം തെളിക്കുന്നതായി മാറി ഏഷ്യ കപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം.
ഒമ്പതാം ഓവറിലാണ് രോഹിത് ശര്‍മ്മ സ്പിന്നര്‍ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചത്. ഓപണര്‍മാരായ ലിറ്റണ്‍ ദാസിനേയും നിസാമുള്‍ ഹൊസൈനേയും പുറത്താക്കി ഭുവിയും ബുംറയും മിന്നും തുടക്കം നല്‍കിയിരുന്നു. ഇടവേളക്കുശേഷം ഏകദിന ടീമിലെത്തിയ ജഡേജയുടെ രണ്ടാം പന്ത് തന്നെ നോബോള്‍! തുടര്‍ന്ന് ഫ്രീഹിറ്റും മൂന്നാം പന്തും ഷാക്കിബ് ബൗണ്ടറിയിലേക്ക് പായിച്ചു. ഏതൊരു ബൗളറുടേയും ആത്മവിശ്വാസം തകരാന്‍ തുടങ്ങുന്ന നിമിഷം. അവിടെയാണ് ധോണിയുടെ ഇടപെടലുണ്ടായത്.
നാലാം പന്തിന് മുമ്പ് ധോണി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കടുത്തെത്തി. സ്‌ക്വയര്‍ ലെഗില്‍ ശിഖര്‍ ധവാനെ നിര്‍ത്താനുള്ള ധോണിയുടെ നിര്‍ദ്ദേശം. രോഹിത് ശര്‍മ്മ അത് അനുസരിച്ചു. ഇതെല്ലാം ഷാക്കിബ് അല്‍ ഹസന്‍ കാണുന്നുണ്ടായിരുന്നു. എന്നിട്ടും ജഡേജയുടെ മൂന്നാം പന്ത് ഷാക്കിബ് സ്വീപ് ചെയ്ത ധവാന്റെ കൈകളിലൊതുങ്ങി. ഇതായിരുന്നു ബംഗ്ലാദേശിന്റെ ഇന്നിംങ്സില്‍ നിര്‍ണ്ണായകമായത്.
ആത്മവിശ്വാസം വീണ്ടെടുത്ത രവീന്ദ്ര ജഡേജ പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ പിഴുതു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പ്രകടനം നടത്തിയാണ് ജഡേജ പന്ത് നിലത്തുവെച്ചത്. 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ജഡേജ നാല് വിക്കറ്റുകള്‍ പിഴുതത്.
മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.