കൊച്ചി: ശബരിമല റിവ്യൂ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടത് സ്വാഗതാർഹമെന്ന്
ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. അയ്യപ്പ വിശ്വാസികൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് എന്താണോ അത് കോടതി അംഗീകരിച്ചുവെന്ന് എം ടി രമേശ് പറഞ്ഞു.
പുനപരിശോധനാ ഹർജി പരിഗണിക്കേണ്ടതാണെന്ന് മനസിലാക്കിയാണ് സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് കേസ് കൈമാറിയതെന്ന് എം ടി രമേശ് വ്യക്തമാക്കി. ഇനി സാങ്കേതികത്വം പറഞ്ഞു.അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ നോക്കരുതെന്നും അത് ഗുരുതരമായ
പ്രത്യാഘാതകമുണ്ടാക്കുമെന്നും ബിജെപി ജനറൽ സെക്രട്ടറി മുന്നറിയിപ്പ് നൽകി.
സർക്കാർ അവിശ്വാസികളെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്ന് പറഞ്ഞ എംടി രമേശ് ദേവസ്വം ബോർഡും നിലപാട് തിരുത്താൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പം നിൽക്കണമെന്നും നിലവിലുള്ള സത്യവാങ്ങ്മൂലം ബോർഡ് പിൻവലിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. തെറ്റ് തിരുത്തിയില്ലെങ്കിൽ ബോർഡിനെ വിശ്വാസികൾ ബഹിഷ്കരിക്കുമെന്നും രമേശ് മുന്നറിയിപ്പ് നൽകി.