2002 ജൂലൈ 13നാണ് ലോർഡ്സിലെ വിഖ്യാതമായ മൈതാനത്ത് യുവതാരങ്ങളായ യുവരാജ് സിങ്ങും മുഹമ്മദ് കൈഫും ചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ അധ്യായത്തിലേക്ക് ബാറ്റുവീശിയത്!
നാറ്റ്‌വെസ്റ്റ് ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ശ്രീലങ്കയെ മറികടന്ന് ഫൈനലിലെത്തിയ ഇന്ത്യയും ഇംഗ്ലണ്ടും കിരീടം തേടിയിറങ്ങിയത് ഇന്നേക്ക് കൃത്യം 18 വർഷം മുൻപാണ്. ലോർഡ്സിലെ വേനൽക്കാലപ്പുലരിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു.
അവസാന ഓവറിലെ 3–ാം പന്തിൽ ഇന്ത്യ വിജയറൺ ഓടിയെടുത്തപ്പോൾ സ്റ്റേഡിയത്തിന്റെ ബാൽക്കണിയിയിൽ അതുവരെ കാലുകയറ്റിവച്ച് നഖം കടിച്ചിരിക്കുകയായിരുന്ന ഗാംഗുലി കസേരയിൽ നിന്നേഴുന്നേറ്റു; ജഴ്സിയൂരി വീശി.
ഇന്ത്യൻ ക്രിക്കറ്റിലെ ആ ചരിത്ര വിജയത്തിന്റെ 18–ാം വാർഷികത്തിൽ, അന്നത്തെ രസകരമായ കളിയോർമകൾ പങ്കുവച്ച് മുഹമ്മദ് കൈഫ് ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനം ശ്രദ്ധ നേടുകയാണ്. അന്നത്തെ ഫൈനലുമായി ബന്ധപ്പെട്ട രസകരമായ ഓർമകളാണ് സുദീർഘമായ ലേഖനത്തിൽ കൈഫ് വിവരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓർമക്കുറിപ്പിലെ ചില ഭാഗങ്ങൾ ഇതാ:
ഞാൻ ബാറ്റിങ്ങിനായി ഇറങ്ങുമ്പോൾ ഗാലറിയിലെ ആരാധകർ സ്റ്റേഡിയത്തിനു പുറത്തേക്കു പോകുന്നതാണ് ആ ഫൈനലുമായി ബന്ധപ്പെട്ട എന്റെ ആദ്യത്തെ ഓർമ. സച്ചിൻ തെൻഡുൽക്കർ പുറത്തായതോടെ മത്സരം തീർന്നെന്നാണ് അവർ ധരിച്ചത്. അന്ന് അലഹാബാദിലെ എന്റെ വീട്ടിൽ സംഭവിച്ചതും സമാനമായ കാര്യമായിരുന്നു.
ഞങ്ങളുടെ വീടിനടുത്തുള്ള തിയറ്ററിൽ ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് സിനിമയായ ദേവദാസ് പ്രദർശിപ്പിക്കുന്ന സമയമാണത്. ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നു എന്റെ പിതാവ്. സച്ചിൻ ഔട്ടായതോടെ ടിവി ഓഫാക്കി അദ്ദേഹം വീട്ടുകാരെയും കൂട്ടി സിനിമയ്ക്കു പോയി. കുഴപ്പമില്ല ഞാൻ അവരോട് ക്ഷമിച്ചിരിക്കുന്നു!
മത്സരത്തിൽ വിജയറൺ നേടിയതിനു പിന്നാലെ സംഭവിച്ചതെല്ലാം എനിക്ക് വ്യക്തമായി ഓർമയുണ്ട്. ആദ്യം മൈതാനത്തേക്ക് ഓടിയെത്തിയ യുവരാജ് എന്നെ കെട്ടിപ്പിടിച്ചു. പിന്നാലെ ഗാംഗുലിയെത്തി. വിജയം കുറിച്ചതിനു പിന്നാലെ അദ്ദേഹം ബാൽക്കണിയിൽ ജഴ്സിയൂരി വീശിയിരുന്നു. ഓടിയെത്തി അദ്ദേഹം എന്റെ ദേഹത്തേക്കു വീണു.
ഞങ്ങൾ ഗ്രൗണ്ടിൽ വീണു. രാഹുൽ ദ്രാവിഡ് മുഷ്ടിചുരുട്ടി അന്തരീക്ഷത്തിലിടിച്ചു. സ്വതവേ അദ്ദേഹത്തിൽ നിന്ന് പതിവില്ലാത്തതാണ് അത്. മത്സരത്തിനുശേഷം ഗ്രൗണ്ടിലിറങ്ങുന്ന പതിവില്ലാത്ത സച്ചിൻ പോലും ഓടി ഗ്രൗണ്ടിലെത്തി. വളരെ രസകരമായ നിമിഷമായിരുന്നു അത്. ഞാൻ ടിവിയിലും മറ്റും കണ്ടു വളർന്ന ഇതിഹാസ താരങ്ങൾ എനിക്കൊപ്പം വിജയമാഘോഷിക്കുന്നു’
ടൂർണമെന്റിനുശേഷം അലഹാബാദിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴും ആഘോഷങ്ങൾ അവസാനിച്ചിരുന്നില്ല. സത്യത്തിൽ ഞാൻ വളരെ ലജ്ജാലുവായ ആളായിരുന്നു. ഞാൻ വീട്ടിലെത്തിയതിനു പിന്നാലെ ആളുകൾ എന്റെ വീട്ടിലേക്ക് ഒഴുകിത്തുടങ്ങി. വരുന്നവർക്കെല്ലാം ചായയും പലഹാരവും നൽകുന്ന തിരക്കിലായിരുന്നു അമ്മ.
മാധ്യമങ്ങളുടെ സമീപനവും വ്യത്യസ്തമായിരുന്നു. ഞാൻ എവിടെപ്പോയാലും മാധ്യമങ്ങൾ പിന്തുടരും. യമുനയുടെ തീരത്ത് പട്ടം പറത്താൻ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ആ ഇടയ്ക്ക് ഞാൻ പട്ടം പറത്താൻ പോയപ്പോൾ അവർ അവിടെയുമെത്തി.
‘വിജയത്തിനുശേഷം പട്ടം പറത്തി കൈഫ്’ എന്നായിരുന്നു വാർത്ത. ചെറുപ്പം മുതൽ അവിടെപ്പോയി പട്ടം പറത്തുന്ന ആളാണ് ഞാനെന്ന് ഓർക്കണം. ജീവിതത്തിൽ വന്ന ഈ മാറ്റങ്ങളെല്ലാം കുറച്ചധികം സമയമെടുത്തു മാത്രമേ എനിക്ക് ഉൾക്കൊള്ളാനായുള്ളൂ.