മുക്കം: മുക്കം നഗരസഭയിലെ സ്ഥാനാര്‍ത്ഥിയുടെ ഭാര്യയ്ക്കു നേരെ അജ്ഞാതന്റെ ആക്രമണം. കഴുത്തില്‍ മുണ്ട് മുറുക്കി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യുവതി ചികിത്സയിലാണ്. നഗരസഭയിലെ അഞ്ചാം ഡിവിഷനായ തോട്ടത്തിൻകടവിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥി നൗഫൽ മല്ലിശ്ശേരിയുടെ ഭാര്യ ഷാനിദക്കുനേരെയാണ് അക്രമം നടത്തിയത്.
ഞായറാഴ്ച രാവിലെ 7.45ഓടെ തിരുവമ്പാടിയിൽ ജോലിചെയ്യുന്ന സ്വകാര്യ ലാബിൽവെച്ചാണ് അക്രമം. ഒരാൾ കടന്നുവന്ന് ഷാനിദയുടെ കഴുത്തിൽ മുണ്ട് മുറുക്കി മർദിക്കുകയായിരുന്നു. ബഹളംവെച്ചതോടെ അക്രമി രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ ഷാനിദയെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
നൗഫലിനോട് മര്യാദക്കു നിൽക്കാൻ പറയണം, ഇല്ലെങ്കിൽ വിവരം അറിയും എന്നു പറഞ്ഞ് കഴുത്തു ഞെരിച്ചു എന്നും ബഹളം ഉണ്ടാകാൻ ശ്രമിച്ചപ്പോൾ അക്രമി പോയി എന്നുമാണ് പൊലീസിൽ നൽകിയ പരാതി.
ലാബിനുള്ളിലേക്ക് ഒരാൾ മാത്രമാണ് കയറിയതെന്നും പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് തനിക്ക് അറിയില്ല എന്നും ഷാനിദ പറയുന്നു. മാസ്ക് ധരിച്ചെത്തിയതിനാൽ തിരിച്ചറിയാനും ബുദ്ധിമുട്ടായി.
വ്യാഴാഴ്ച നടന്ന നാമനിർദേശപത്രിക സൂക്ഷ്മപരിശോധനക്കിടയിൽ ചിലരുമായി വാക് തർക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ എന്ന് സംശയിക്കുന്നതായി ഇവർ പറയുന്നു.