Advertisment

മകളെ ദളിത് യുവാവ് വിവാഹം ചെയ്തത് ഇഷ്ടമായില്ല: പിതാവിന്റെ അരിവാള്‍വെട്ടില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്; ഹൈദരാബാദിനെ നടുക്കി പട്ടാപ്പകല്‍ ദുരഭിമാനകൊലപാതക ശ്രമം

New Update

പ്രണയിച്ചു വിവാഹം ചെയ്തതിന് തെലങ്കാനയില്‍ യുവാവിനെ വെട്ടിക്കൊന്ന് സംഭവം രാജ്യത്തെ ജാതിവിവേചനം എത്രത്തോളം രൂക്ഷമാണെന്ന് തെളിഞ്ഞിരിക്കെ മനസാക്ഷിയെ ഞെട്ടിപ്പിച്ച് കൊണ്ട് വീണ്ടും ജാതികൊലപാതകത്തിന് ശ്രമം. ഹൈദാബാദ് നഗരത്തില്‍ വെച്ചാണ് സംഭവം നടന്നത്.

മാധവി, സന്ദീപ് ദിദ്‌ല എന്നിവര്‍ക്കെതിരേയാണ് പെണ്‍കുട്ടിയുടെ പിതാവ് കൊലപാതകത്തിന് ശ്രമിച്ചത്. പ്രേമത്തിലായിരുന്ന മാധവിയും ദിദ്‌ലയും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് മനോഹര്‍ ചാരിയാണ് കൊലപാതക ശ്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഹൈദരാബാദില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മാധവിയും ദിദ്‌ലയും ബൈക്ക് റോഡിന്റെ വശത്ത് പാര്‍ക്ക് ചെയ്ത് അതിലിരുന്ന് സംസാരിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം മറ്റൊരു ബൈക്ക് വന്ന് ഇവരുടെ ബൈക്കിന് പിന്നില്‍ നിര്‍ത്തുകയും ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് ബാഗിലുണ്ടായിരുന്ന അരിവാള്‍ എടുത്ത ദിദ്‌ലയെ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നിലത്ത് വീണ ദിദ്‌ലയ്ക്ക് ശേഷം ഇയാള്‍ മാധവിയെയും വെട്ടി. തുടര്‍ന്ന് ആളുകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും അരിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

രണ്ട് പേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. സന്ദീപ് അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മാധവിയുടെ നില ഗുരുതരമായി തുടരുകയാണ്. വിശ്വബ്രാഹ്മിണ്‍ സമുദായത്തില്‍പെട്ട മാധവി ദളിത് സമുദായക്കാരനായ സന്ദീപിനെ വിവാഹം ചെയ്തതാണ് പിതാവിനെ ചൊടിപ്പിച്ചത്.

ഇവരുടെ ബന്ധത്തിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും വീട്ടുകാരെ കൗണ്‍സല്‍ ചെയ്ത് വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു. പലതവണ പൊലീസുകാരുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിട്ടുണ്ട്. ചര്‍ച്ചകളിലെല്ലാം സന്ദീപ് ദളിത് വിഭാഗക്കാരനായതായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പ്രശ്‌നം.

Advertisment