മുംബൈ: ആൺകുഞ്ഞ് ജനിക്കാത്തതിലെ വിരോധം കാരണം ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. ബാരാമതിയിലെ ചാന്ദ്നഗറിലാണ് സംഭവം.
ഉച്ചയ്ക്ക് കുഞ്ഞിനൊപ്പം ഉറങ്ങാൻ കിടന്നതാണെന്നും ഉണർന്നപ്പോൾ കാണാനില്ലെന്നുമാണ് അമ്മ ദീപാലി ബന്ധുക്കളോട് പറഞ്ഞത്. ബന്ധുക്കൾ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
ഇതിനിടയിലാണ് കുഞ്ഞിൻറെ മൃതദേഹം വാട്ടർ ടാങ്കിൽ കണ്ടെത്തിയത്. മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതിലെ വിരോധം കാരണമാണ് താൻ കുഞ്ഞിനെ കൊന്നതെന്ന് ഒടുവിൽ ദീപാലി സമ്മതിച്ചു.
വെള്ളത്തിൽ മുക്കിപ്പിടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു യുവതി. ബന്ധുക്കൾ അന്വേഷിച്ചെത്തിയതിനാൽ മൃതദേഹം മറവ് ചെയ്യാൻ സാവകാശം ലഭിച്ചില്ലെന്നും ടാങ്കിൽ തന്നെ ഉപേക്ഷിച്ചെന്നുമാണ് ദിപാലിയുടെ മൊഴി.